ബഫർ സോൺ: കിലോമീറ്ററല്ല ജനവാസ കേന്ദ്രമാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ കിലോമീറ്റർ എന്നതല്ല ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ലെ സർക്കാർ ഉത്തരവ് പരിഷ്കരിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട് .
ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഒഴിവാക്കണം. ഇതിനായി കേന്ദ്ര എംപവേർഡ് കമ്മിറ്റി മുഖേന കേന്ദ്ര സർക്കാരിനെയും കേന്ദ്ര സർക്കാർ വഴി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ പരിശോധിച്ചല്ല വിധി ഉണ്ടായിട്ടുള്ളത്. അതിനാൽ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷ സാഹചര്യങ്ങൾ പരിശോധിക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലത്ത് വന്യമൃഗ ശല്യം വർദ്ധിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള പ്രതിരോധ നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. സോളാർ ഫെൻസിംഗ് ആണ് ഒന്ന്. മറ്റൊന്ന് ദീർഘകാലത്തേക്കുള്ള കിടങ്ങുകളാണ് . ഈ സാമ്പത്തിക വർഷത്തിൽ കൂടുതൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കും .വന്യമൃഗശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
Leave a Reply