ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം:മുഖ്യമന്ത്രിയ്ക്ക് എൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റി കത്തയച്ചു
സുൽത്താൻ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധന സമയം മൂന്നു മണിക്കൂർ കൂടി ദീർഘിപ്പിച്ച് വൈകിട്ട് ആറു മുതൽ പുലർച്ചെ ആറുവരെയാക്കാനുള്ള കർണാടകയുടെ നീക്കത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൽ.ഡി.എഫ് വയനാട് ജില്ല കമ്മിറ്റി കത്തയച്ചു. ദേശീയപാതയിലെ ബന്ദിപ്പൂർ വനമേഖലയിൽ വയനാട് അതിർത്തിയായ മൂലഹോളെ മുതൽ വനമേഖല അവസാനിക്കുന്ന ഗുണ്ടൽപേട്ടിനടുത്ത മദ്ദൂർ വരെ നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെയാണ് രാത്രിയാത്ര നിരോധനമുള്ളത്. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സമയം ദീർഘിപ്പിക്കാനുള്ള കർണാടകയുടെ നീക്കം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ കത്തിൽ ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം ബന്ദിപ്പൂരിനടുത്ത് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തെതുടർന്നാണ് സമയം ദീർഘിപ്പിക്കാൻ കർണാടക വനംവകുപ്പ് കർണാടക സർക്കാരിന് ശിപാർശ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇത് നടപ്പാക്കിയാൽ വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാകും. വനത്തിലൂടെ മേൽപാലം നിർമിക്കാനുള്ള ബദൽ നിർദേശം ഉൾപ്പെടെ പരിഗണിക്കാതെയാണ് കർണാടക സമയം നീട്ടാൻ നീക്കം നടത്തുന്നത്. വിഷയത്തിൽ കർണാടക സർക്കാരുമായി ചർച്ച നടത്തി അടിയന്തര ഇടപെടൽ കേരള സർക്കാർ സ്വീകരിക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
Leave a Reply