കടുവ സാന്നിധ്യം സ്ഥിരീകരിച്ച പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്
മാനന്തവാടി: കടുവ സാന്നിധ്യം സ്ഥിരീകരിച്ച പിലാക്കാവ് മണിയന്‍ കുന്നില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ശനിയാഴ്ച പശുവിനെ കടുവ ആക്രമിച്ച് കൊല്ലുകയും വനം വകുപ്പ് ജീവനക്കാര്‍ കടുവയെ നേരില്‍ കാണുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടെ കൂട് സ്ഥാപിച്ചത്.ഇന്നലെ ഉച്ചയോടെയാണ് മേയാന്‍ വിട്ട നടുതൊട്ടിയില്‍ ദിവാകരന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി പശുവിന്റെ ജഡം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഇവിടെ തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ ജഡം കടുവ കുറച്ച് ദൂരേക്ക് വലിച്ച് കൊണ്ട് പോവുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ജോണ്‍സന്റെ വീട്ട് മുറ്റത്ത് കടുവയെ നേരില്‍ കണ്ടിരുന്നു. വനപാലകര്‍ നടത്തിയ തിരച്ചിലിലും കടുവയുടെ സാന്നിധ്യം വ്യക്തമായി സ്ഥിരീകരിച്ചിരുന്നു. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യമുന്നയിച്ചിരുന്നു.എം എല്‍ എ ഉള്‍പ്പെടെയുള്ളവരുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചത്. പശുവിനെ ആക്രമിച്ച സ്ഥലം ചതുപ്പായതിനാല്‍ തന്നെ ഇവിടെ നിന്നും മാറി 50 മീറ്റര്‍ അകലെയായി റോഡരികിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ കടുവ പിടികൂടിയ പശുവിന്റെ ജഡം തന്നെയാണ് ഇരയായി കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്.ഡി എഫ് ഒ മാരായ മാര്‍ട്ടിന്‍ ലോവല്‍, എ ഷജ്‌ന, റെയ്ഞ്ച് ഓഫീസര്‍മാരായ പി ആഷിഫ്, കെരാകേഷ്, ഡെപ്യൂട്ടി താഹസില്‍ദാര്‍ പി യു സിതാര, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ ജയേഷ് ജോസഫ്, കെ അനന്തന്‍ മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീം, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
Leave a Reply