April 20, 2024

വയനാടിനെയും രാഹുൽ ഗാന്ധിയെയും അറിഞ്ഞിട്ട് മതി ശോഭാ സുരേന്ദ്രന്റെ വിലാപം:എൻ ഡി അപ്പച്ചൻ

0
Img 20230201 150259.jpg
കൽപ്പറ്റ: വയനാടിനെയും രാഹുൽ ഗാന്ധിയും വയനാട്ടിൽ രാഹുൽഗാന്ധി ചെയ്ത വികസന പ്രവർത്തനങ്ങളും മനസ്സിലാക്കിയിട്ട് വേണം ശോഭാ സുരേന്ദ്രൻ വയനാട്ടിൽ വന്നു രാഹുൽ ഗാന്ധിയെ വിമർശിക്കാൻ എന്ന് വയനാട് ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ. തുടർച്ചയായി ഉണ്ടായ പ്രളയത്തിലും കോവിഡ് മഹാമാരി കാലത്തും വയനാടിനെ ചേർത്തുപിടിച്ച രാഹുൽ ഗാന്ധി ഇന്ത്യയിലെ മറ്റേതൊരു പാർലമെൻറ് മണ്ഡലത്തെക്കാളും വയനാട്ടിലേക്ക് എത്തിച്ചത്  വലിയ പദ്ധതികൾ ആണ്.
 വയനാട് പാർലമെൻറ് മണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 110.8 കോടി രൂപയുടെ പദ്ധതികളാണ് രാഹുൽഗാന്ധി വയനാട്ടിൽ എത്തിച്ചത്. ഇതിൽ വയനാട് ജില്ലയിൽ 9 റോഡുകൾക്ക് അംഗീകാരം ലഭിച്ച പദ്ധതി നടപ്പിലാക്കി വരുന്നു. ജില്ലയ്ക്ക് അനുവദിച്ച ഗ്രാമീണ റോഡുകൾക്ക് പുറമേ രണ്ട് ഗ്ഗ്രാമീണ റോഡുകൾക്കും പൊഴുതന ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറത്തറയുമായി ബന്ധിപ്പിക്കുന്ന അച്ചൂർ പാലം നിർമാണത്തിനും രാഹുൽഗാന്ധിയുടെ ഇടപെടലിലൂടെ വയനാടിന് സാധ്യമായി. വയനാട് പാർലമെൻറ് മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിലെ 12 റോഡുകളും മുപ്പിനി പാലത്തിനും അംഗീകാരം ലഭിച്ചു.
വയനാട് പാർലമെൻറ്  ചരിത്രത്തിൽ ആദ്യമായി   സി ആർ ഐ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 145 കോടിയുടെ റോഡ് വികസന പദ്ധതിക്ക് അംഗീകാരം നേടിയെടുത്ത് നൽകാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞു. കേരളത്തിൽ അനുവദിച്ച 30 റോഡുകളിൽ പത്തെണ്ണവും വയനാട് പാർലമെന്റ് മണ്ഡലത്തിൽ എത്തിക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞു. തന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ട് വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. വയനാട്ടിലെ ഏക ട്രൈബൽ  കാൻസർ ആശുപത്രിയായ നല്ലൂർനാട് ക്യാൻസർ ആശുപത്രിക്ക് അവിടെയുണ്ടായിരുന്ന ഉപകരണങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ  ട്രാൻസ്ഫോർമർ ഇല്ലാത്ത വിവരം അറിഞ്ഞ ഉടൻ   40 ലക്ഷം രൂപ ചെലവിൽ ട്രാൻസ്ഫോർമർ അനുവദിക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞത് വയനാടിനെ അറിഞ്ഞതുകൊണ്ട് മാത്രമാണ്. വയനാട് മെഡിക്കൽ കോളേജിലേക്ക് ആർത്രോസ്കോപ്പിക് മെഷീൻ, ആംബുലൻസ് സൗകര്യം എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ആണ് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി നടപ്പിലാക്കി വരുന്നത്. വയനാട് പാർലമെൻറ് മണ്ഡലത്തിലെ       ആദിവാസി വിഭാഗക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചുകൊണ്ട് വിവിധ കുടിവെള്ള പദ്ധതികളും വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്നു.
വയനാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ടാറ്റ പവറിനെ വയനാട്ടിൽ എത്തിക്കാൻ രാഹുൽഗാന്ധിക്കായി. ടാറ്റാ പവറും അസാപ്പ് കേരളയുമായി ചേർന്ന് നിരവധി ടെക്നിക്കൽ കോഴ്സുകൾ ആണ് വയനാട്ടിൽ നടക്കുന്നത്. ജില്ലയിലെ അംഗൻവാടികളെ സ്മാർട്ട് അംഗൻവാടികളായി മാറ്റുന്നതിനായുള്ള സി എസ് ആർ  ഫണ്ട് ഉൾപ്പടെ നിരവധി സി എസ് ആർ  ഫണ്ടുകളാണ് രാഹുൽ ഗാന്ധിയുടെ ജില്ലയിലെത്തിയത്.
 വയനാടിന്റെ പൊതുവികാരം ആയ വയനാട് മെഡിക്കൽ കോളേജ്  വയനാട്ടുകാർക്ക് ഉപകാരപ്രദമായ രീതിയിൽ നടപ്പിലാക്കുന്നതിനായി കേരള മുഖ്യമന്ത്രിക്കും  ആരോഗ്യ മന്ത്രിക്കും നീതി ആയോഗിനു ഉൾപ്പെടെ നിരവധി കത്തുകൾ ആണ് രാഹുൽ ഗാന്ധി എഴുതിയത് . വയനാടിന് ഏറ്റവും കൂടുതൽ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ മൂന്നിന് വന്ന  ബഹു സുപ്രീം കോടതിയുടെ വിധി പഠിച്ച്  ജൂൺ എട്ടിന് തന്നെ കേരള  മുഖ്യമന്ത്രിക്ക് കത്തയക്കുകയും ബഫർസോൺ വിഷയത്തിൽ  ജനങ്ങളുടെ ഭാഗത്തുനിന്നു   അതിശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു കിലോമീറ്റർ എന്ന ദൂരപരിധി   കുറയ്ക്കുന്നതിനായി കേന്ദ്ര  എൻപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുഖേനയും സുപ്രീംകോടതിയെ സമീപിക്കാം എന്നും ആയത് ബഹുമാനപ്പെട്ട സുപ്രീംകോടതി പരിഗണിക്കാമെന്നും വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്. ആയതു ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് നിരവധിതവണ കത്തുകൾ അയച്ചു. എന്നാൽ  ഓഫർസോൺ ദൂരപരിധി ഒരു കിലോമീറ്റർ ആക്കിക്കൊണ്ടുള്ള 2019ലെ കേരള മന്ത്രിസഭ തീരുമാനം റദ്ദ് ചെയ്യാൻ തയ്യാറാവാത്ത സംസ്ഥാന ഗവൺമെൻറ് ആണ് ബഫർസോൺ  വിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട്  രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ പതിനായിരങ്ങളെ  അണിനിർത്തിക്കൊണ്ട്  ബഹുജന റാലി സംഘടിപ്പിക്കുന്നതിനു  നേരിട്ട് എത്തി നേതൃത്വം നൽകിയ ആളാണ്  രാഹുൽ ഗാന്ധി. മുൻപും ഇതുപോലെ ഭരണഘടന സംരക്ഷണ റാലി പോലുള്ള ജനകീയ മുന്നേറ്റങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയ വയനാടിന്റെ ജനപ്രതിനിധിയാണ്  രാഹുൽ ഗാന്ധി. ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടും വയനാടൻ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാരിനും നിരവധി കത്തുകളാണ് അയച്ചത്.
വയനാടിന്റെ വികസന പദ്ധതികളിൽ ഒന്നായ നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി എംപി കേന്ദ്രസർക്കാരിലും സംസ്ഥാന സർക്കാരിലും നിരവധി തവണ സമ്മർദ്ദം  ചെലുത്തി. പാർലമെൻറിൽ അടക്കം വിഷയം ഉന്നയിച്ചു. നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പാതയ്ക്ക് സംയുക്തമായി ഡിപിആർ തയ്യാറാക്കുന്നതിനായി കേരള കർണാടക ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്ത് കേന്ദ്ര റെയിൽവേ മന്ത്രാലയം മുഖേന അറിയിക്കേണ്ടതായിരുന്നു എന്നാൽ ആ യോഗം ഇതുവരെയും നടന്നതായി അറിവില്ല.  വയനാടിന്റെ വികസനം തടയുന്നതിനായി കേരള സർക്കാരും കേന്ദ്രസർക്കാരും മാറിമാറി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വയനാടിന്റെ എല്ലാ മുക്കും മൂലയും ജനങ്ങളെയും അറിയുന്ന ആളാണ്  രാഹുൽ ഗാന്ധി. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിനായി എന്താണ് ചെയ്തത് എന്ന് വെളിപ്പെടുത്താൻ ഇരു സർക്കാരുകളും തയ്യാറാവണം. വയനാടിനായി 7000 കോടിയുടെ വയനാട് പാക്കേജ് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് രണ്ട് വർഷം ആവാൻ പോകുന്നു ഇതുവരെയും ഒരു പദ്ധതി പോലും നടപ്പിലാക്കി കണ്ടില്ല. വയനാടിന്റ വികസനത്തിനായി പി എം ജെ വി കെ പദ്ധതിയിൽ  111.33 കോടിയുടെ പദ്ധതികൾ ജില്ലാ കളക്ടർ  അധ്യക്ഷനായ ജില്ലാതല കമ്മിറ്റി അംഗീകരിച്ചു വിട്ട പദ്ധതികളിൽ തുചച്ഛമായ പദ്ധതികൽ മാത്രമാണ് വയനാടിനായി സംസ്ഥാന ഗവൺമെൻറ് അനുവദിച്ചിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. പി എം ജെ വി കെ ഗൈഡ് ലൈൻ പ്രകാരം ആസ്പിറേഷൻ ജില്ലകളിൽ മുന്തിയ പരിഗണന നൽകാം എന്നിരിക്കെയാണ് സംസ്ഥാനത്തെ ഏക ആസ്പരെഷൽ ജില്ലയായ വയനാടിനെ തഴയുന്നത്. സംസ്ഥാന സർക്കാർ എന്തിനാണ് വയനാടിനെ  അവഗണിക്കുന്നത്.
രാഹുൽ ഗാന്ധി ഭാരതത്തെ ഒന്നിപ്പിക്കുവാൻ കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത്   ജോഡോ യാത്ര വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്.ആയത്   ബിജെപിക്ക് ഏല്പിച്ച ആഘാതം മറയ്ക്കാനാണ് ബിജെപി നേതാക്കളുടെ ഈ ജല്പനങ്ങൾ. രാഹുൽ ഗാന്ധി വയനാടിനായി കേന്ദ്ര സർക്കാരിൽ നടത്തിയ ഇടപെടലുകൾ അറിയാൻ ശോഭാ സുരേന്ദ്രൻ ബി ജെ പി യുടെ കേന്ദ്ര മന്ത്രിമാരുമായി ബന്ധപ്പെട്ടാൽ മതിയെന്നും വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണന ജനം തിരിച്ചറിയുമെന്നും ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോപരിപാടികൾ ആരംഭിക്കുമെന്നും വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ  എൻഡി അപ്പച്ചൻ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news