കാട്ടിലുള്ള കടുവയേക്കാൾ അപകടകാരി സംസ്ഥാന ഭരണകൂടം : എം.ടി. രമേഷ്
കൽപ്പറ്റ: കാട്ടിലുള്ള കടുവയേക്കാൾ അപകടകാരി സംസ്ഥാന ഭരണകൂടമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്. കൽപ്പറ്റയിൽ നടന്ന ബിജെപി ജില്ലാ സംമ്പൂർണ്ണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള നിയമ നിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സർക്കാർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വർദ്ദിപ്പിക്കുകയല്ല വേണ്ടത് അവന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് വേണ്ടത്. വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന വനവാസികൾക്ക് വേണ്ടത്ര പരിശീലനം നൽകി അവരെ നിയോഗിച്ചാൽ വന്യജീവി ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാകും. വനഭൂമിയുടെ അളവും വന്യജീവികളുടെ എണ്ണവും പൊരുത്തപ്പെടാത്ത ഈ കാലത്ത് നിലവിൽ ഉള്ള വനഭൂമികൂടി നഷ്ടപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വന്യജീവി ശല്യം തടയാൻ കേന്ദ്ര സർക്കാർ നൽകിയ തുക പോലും മുഴുവനായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. വന്യജീവി പ്രതിരോധത്തിന് ബജറ്റിൽ നീക്കിവെച്ച തുക അപര്യാപ്തമാണ്. സർക്കാർ ഉടൻ ഒരു വയനാട് പാക്കേജ് പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കി വയനാട്ടുകാരോടുള്ള അവഗണന അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരള സർക്കാരിന്റെ ജനങ്ങളെ കൊള്ളയടിക്കുന്ന നയത്തിനെതിരെ ബിജെപി പ്രക്ഷോഭം ആരംഭിച്ച് കഴിഞ്ഞു. ഒരു വശത്ത് കേന്ദ്ര ഗവർമെന്റ് ജനങ്ങളെ ഒന്നാകെ ചേർത്ത് പിടിക്കുമ്പോൾ മറുഭാഗത്ത് സംസ്ഥാനം നടത്തുന്ന ഈ കൊള്ള അനുവദിക്കാനാകില്ല. എന്നും എം.ടി. രമേശ് പറഞ്ഞു. യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു അധ്യക്ഷത വഹിച്ചു. എസ്ടി മോർച്ച സംസ്ഥാന അധ്യക്ഷൻ പള്ളിയറ മുകുന്ദൻ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സജി ശങ്കൻ, കെ. സദാനന്ദൻ, ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമൻ, ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ പ്രമേയം അവതരിപ്പിച്ചു.
Leave a Reply