സുഗന്ധഗിരി വനംകൊള്ള ഉത്തരവാദികൾ സർക്കാരും വനം വകുപ്പും: യൂത്ത് കോൺഗ്രസ്
കൽപ്പറ്റ: വയനാട് സുഗന്ധഗിരി വനമേഖലയിലെ വിലപിടിപ്പുള്ള നൂറ് കണക്കിന് വന്മരങ്ങൾ മുറിച്ചു കടത്തിയ വിഷയത്തിൽ ഗൂഡാലോചനയും ആസൂത്രണവും നടത്തിയതും വനംകൊള്ളക്ക് നേത്രത്വം നൽകിയതും ഭരണകക്ഷിനേതാക്കന്മാരും വനം ഉദ്യോഗസ്ഥരും ചേർന്നുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. അതിന്റെ തെളിവാണ് ജില്ലയിലെ വനം ഉദ്യോഗസ്ഥർക്ക് എതിരെയുള്ള നടപടികൾ പിൻവലിക്കുന്നതിന് ജില്ലയിലെ ഭരണകക്ഷി നേതാക്കന്മാരുടെ സത്വര ഇടപെടൽ. മുട്ടിൽ മരംമുറി കൊള്ളയുടെ തുടർച്ചയാണ് സുഗന്ധഗിരിയിൽ നടന്നത്.
സംസ്ഥാന വ്യാപകമായി ഭരണകക്ഷി നേതാക്കന്മാരും വനം ഉദ്യോഗസ്ഥരും ചേർന്നുള്ള ഗൂഡാലോചനയുടെ ഫലമാണ് കേവലം 20 മരങ്ങൾ മാത്രം മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറുകണക്കിന് വന്മരങ്ങൾ പട്ടികവർഗ്ഗ വിഭാഗത്തിന് പതിച്ചു കൊടുത്ത സുഗന്ധഗിരി മേഖലയിലെ പ്രദേശവാസികളെ കബളിപ്പിച്ചു കൊണ്ട് നടപ്പിലാക്കിയിരിക്കുന്നതാണ്. ഇതിനെതിരെ വനം വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഭരണ കക്ഷി നേതാക്കന്മാരുടെയും വനം മന്ത്രിയുടെയും ഇടപെടലുകൾ.
സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നീതി പൂർവ്വവും കർശനവുമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. സർക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ വസതികൾക്ക് മുമ്പിലേക്ക് പ്രത്യക്ഷ സമരം നടത്താൻ യൂത്ത് കോൺഗ്രസ് നിർബന്ധിതമാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അറിയിച്ചു.





Leave a Reply