ഡി സി സി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം ;ഐസിബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്‍, മകന്‍ ജിജേഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഡിസിസി മുന്‍ പ്രസിഡന്റ് അന്തരിച്ച പി.വി. ബാലചന്ദ്രന്‍, നിലവിലെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ബത്തേരി എംഎല്‍എയും ഡിസിസി മുന്‍ പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ എന്നിവര്‍ക്കെതിരേയാണ് ഭാരതീയ നിയമ സംഹിതയിലെ വകുപ്പ് 108 പ്രകാരം കേസ്.
വിജയനും മകനും വിഷം അകത്തുചെന്നു മരിച്ചതിനെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മരണത്തിനു മുമ്പ് വിജയന്‍ എഴുതിയ കത്തുകള്‍ പുറത്തുവന്നതിതിനു പിന്നാലെ ഇന്നലെയാണ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്. വിജയന്റെ കത്തുകളില്‍ പരാമര്‍ശിക്കുന്നതാണ് കേസില്‍ പ്രതിചേര്‍ത്ത നാലു പേരും. ബത്തേരി സര്‍വീസ് സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് പലരില്‍നിന്നും വാങ്ങിയ പണം നേതാക്കള്‍ക്ക് കൈമാറിയതായി വിജയന്റെ കത്തുകളില്‍ സൂചിപ്പിച്ചിരുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് വിജയന്‍ പ്രവര്‍ത്തിച്ചത്. പണം നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉണ്ടായ ബാധ്യത ഇടനിലക്കാരനായി നിന്ന വിജയന്റെ ചുമലിലായി. വിജയന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കടങ്ങള്‍ വീട്ടാന്‍ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടായില്ല. ഇതില്‍ മനംനൊന്താണ് വിജയന്‍ ജീവനൊടുക്കിയതെന്നു ആരോപണം ഉയര്‍ന്നിരുന്നു.





Leave a Reply