ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം: സിപിഐ എം
ബത്തേരി :ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും അടിയന്തരമായി അറസ്‌റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറസ്‌റ്റ് വൈകരുത്. ഒരുനിമിഷം എംഎൽഎയായി തുടരാൻ ബാലകൃഷ്‌ണന് അർഹതയില്ല. മരണം ആത്മഹത്യയല്ല, ഇരട്ടക്കൊലപാതകമാണെന്ന് തെളിഞ്ഞു.
ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോൾതന്നെ രാജിവയ്‌ക്കേണ്ട ധാർമീക, രാഷ്‌ട്രീയ ബാധ്യത ഉണ്ടായിരുന്നു. എന്നാൽ തയ്യാറായില്ല. കേസിൽ അറസ്‌റ്റ് ഉറപ്പാണ്. ഈ സാഹചര്യത്തിലെങ്കിലും രാജിവച്ച് അന്വേഷണം നേരിടാൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടകൾക്ക് സിപിഐ എം നേതൃത്വം നൽകും.
വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ചാലും ബാധ്യത ഏറ്റെടുത്താലും കോൺഗ്രസ് നേതാക്കൾക്ക് രക്ഷപ്പെടാനാകില്ല. കോഴ വാങ്ങിയ നേതാക്കളെ രക്ഷിക്കാൻ കെപിസിസിക്ക് ആകില്ല. എല്ലാവരും നിയമത്തിന് മുമ്പിൽവരും. കോൺഗ്രസ് നേതാക്കളുടെ കോഴയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിജിലൻസ് അന്വേഷവുമുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ മൊഴികളാണുള്ളത്. ആരെല്ലാമാണ് പണം വാങ്ങിച്ചതെന്നും എങ്ങനെയാണ് വീതിച്ചതെന്നെല്ലാം ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ബാധ്യത ഏറ്റെടുക്കാമെന്ന വാഗ്‌ദാനം നൽകി തൽക്കാലം കുടുംബത്തെ വശത്താക്കാൻ ശ്രമിച്ചാലും കേസ് ശക്തമായി നിലനിൽക്കും. ആത്മഹത്യാ പ്രേരണക്കേസിലേയും കോഴക്കേസിലേയും മുഴുവൻ പ്രതികളും അഴിക്കുള്ളിലാകും. ധാർമിതയുണ്ടെങ്കിൽ അറസ്‌റ്റിലായി ജയിലിൽപോകുമുമ്പ് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.





Leave a Reply