വേനല്‍ മധുരത്തിന് തുടക്കമിട്ട് തണ്ണിമത്തന്‍ കൃഷി
കൽപ്പറ്റ :ജില്ലയിലെ വേനല്‍ ചൂടിന് മധുരമേകാന്‍ തണ്ണിമത്തന്‍ കൃഷിക്ക് തുടക്കമിട്ട് കുടുംബശ്രീ. വനിതാ കര്‍ഷകരെ തണ്ണിമത്തന്‍ കൃഷിക്കായി പ്രോത്സാഹിപ്പിക്കുകയും വിപണിയില്‍ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന്റെ ലഭ്യത ഉറപ്പാക്കുകയാണ് കുടുംബശ്രീ. അയല്‍ക്കൂട്ടങ്ങളിലെ കൂടുതല്‍ കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക തുടങ്ങീയ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സംരംഭം നടപ്പാക്കുന്നത്. 68 ദിവസം കൊണ്ട് വിളവെടുക്കുന്ന മുകാസയ ഹൈബ്രിഡ് തണ്ണിമത്തന്‍ വിത്താണ് ഒന്നരേക്കര്‍ നെല്‍പ്പാടത്ത് കൃഷി ചെയ്യുന്നത്. ജില്ലയില്‍ 32 ജെഎല്‍ജി ഗ്രൂപ്പുകള്‍ 55 ഏക്കറിലായി വേനല്‍ മധുരം പദ്ധതിയിലൂടെ തണ്ണിമത്തന്‍ കൃഷി ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്റെ അഗ്രി വിഭാഗവുമായി സഹകരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ രാഗം ജെഎല്‍ജി ഗ്രൂപ്പ് ആരംഭിക്കുന്ന തണ്ണിമത്തന്‍ കൃഷിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാലന്‍ പി അധ്യക്ഷനായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, എഡിഎംസിമാരായ വി.കെ റജീന, കെ. ആമീന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, വാര്‍ഡ് അംഗങ്ങളായ ബുഷറ വൈശ്യന്‍, സാജിത നൗഷാദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷ ശിവരാമന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ സുകന്യ ഐസക്ക് എന്നിവര്‍ പങ്കെടുത്തു.





Leave a Reply