കെഎസ്എഫ്ഇയുടെ വയനാട് ജില്ലയിലെ മികച്ച പ്രകടനം: 63.79 കോടി രൂപയുടെ ചിട്ടി
കൽപ്പറ്റ : ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ച് സംസ്ഥാനത്തിന് അഭിമാനമായി മാറിയ കെഎസ്എഫ്ഇ, വയനാട് ജില്ലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ 14 ശാഖകളിലുമായി 63.79 കോടി രൂപയുടെ ചിട്ടി ബിസിനസ് നടന്നു.
ജില്ലയിൽ ആകെ 376.4 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ട്. ഇതിൽ ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങൾ ഉൾപ്പെടുന്നു. ഇതേ കാലയളവിൽ ഭവന വായ്പ, ചിട്ടി വായ്പ, സ്വർണ വായ്പ, കാർ വായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പെടെ 385.8 കോടി രൂപ വായ്പയായി നൽകി.
2010 വരെ വെറും നാല് കെഎസ്എഫ്ഇ ശാഖകൾ മാത്രമുണ്ടായിരുന്ന വയനാട്ടിൽ, ബിസിനസ് വർധിച്ചതിനെ തുടർന്ന് ശാഖകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. ജില്ലയിലെ ആദ്യത്തെ ശാഖയായ കൽപ്പറ്റ, സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കമുള്ള ശാഖകളിലൊന്നാണ്. കമ്പളക്കാട് ആണ് വയനാട്ടിൽ അവസാനം ആരംഭിച്ച ശാഖ.
ചിട്ടി, വായ്പ, നിക്ഷേപം എന്നിവയിൽ സുൽത്താൻ ബത്തേരിയിലെ ആദ്യത്തെ ശാഖയാണ് മുന്നിൽ. ഈ ശാഖയിൽ 10.022 കോടി രൂപയുടെ ചിട്ടി ബിസിനസും, 79.64 കോടി രൂപയുടെ നിക്ഷേപവും, 57.14 കോടി രൂപയുടെ വായ്പയും നൽകി. സുൽത്താൻ ബത്തേരിയിൽ രണ്ടാമതൊരു ശാഖ കൂടിയുണ്ട്. പ്രകടനത്തിൽ രണ്ടാമത് നിൽക്കുന്നത് മാനന്തവാടി ശാഖയാണ്.
വയനാട് ജില്ല, താമരശ്ശേരി, വടകര താലൂക്കുകൾ ഉൾപ്പെടുന്ന കെഎസ്എഫ്ഇയുടെ കോഴിക്കോട് റൂറൽ റീജ്യന്റെ കീഴിലാണ് വരുന്നത്. ഈ റീജ്യന്റെ ആകെ ചിട്ടി ബിസിനസ് 149.87 കോടി രൂപയും, വായ്പ 816.15 കോടി രൂപയും, നിക്ഷേപം 867.14 കോടി രൂപയുമാണ്.





Leave a Reply