സിദ്ധാര്ത്ഥൻ കേസ്; സിബിഐ അന്വേഷണം പുരോഗമിക്കുന്നു: ഇന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും
പൂക്കോട്: പൂക്കോട് വെറ്റിറനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സിബിഐ അന്വേഷണ സംഘം ഇന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പരിശോധന നടത്തിയ സിബിഐ സംഘം, സിദ്ധാര്ത്ഥൻ താമസിച്ച ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ ഉച്ചക്ക് സിബിഐ എഫ്ഐആർ സമർപ്പിച്ചു. 20 പ്രതികളാണ് നിലവിൽ പ്രതി പട്ടികയിലുള്ളത്. എന്നാൽ പ്രതിപ്പട്ടിക നീളുമെന്ന സൂചനയും സിബിഐ എഫ്ഐആർ മുന്നോട്ട് വയ്ക്കുന്നു. ഹൈകോടതി ഇടപെട്ടതിനെ തുടർന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു.
സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം വൈകുന്നതിലും, ഫയലുകൾ കൈമാറുന്നതിൽ കാലതാമസം വരുത്തുന്നതിലും ഹൈകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കണമെന്ന് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നുള്ള സിബിഐ അന്വേഷണ സംഘം വയനാട്ടിലെത്തിയത്. അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണമാകുമെന്ന് ഹൈകോടതി നിരീക്ഷിച്ചു. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.





Leave a Reply