May 3, 2026

കോണ്‍ഗ്രസും, ഇന്ത്യാമുന്നണിയും ചേര്‍ന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തി; രാഹുൽ ഗാന്ധി 

0
20240612 220919
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കോണ്‍ഗ്രസും, ഇന്ത്യാമുന്നണിയും ചേര്‍ന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തിയെന്നും രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഇന്ത്യാമുന്നണിയുടെ മാരക പ്രഹരമേറ്റ സര്‍ക്കാരാണെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് യു ഡി എഫ് വയനാട് ജില്ലാകമ്മിറ്റി കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നിയുക്ത എം പി. രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള സര്‍ക്കാരല്ല ഇപ്പോള്‍ അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് കണ്ട മോദിയല്ല ഇപ്പോഴുള്ളതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാഷയും, സംസ്‌ക്കാരവും, വൈവിധ്യങ്ങളും ചരിത്രവുമെല്ലാം ബഹുമാനിക്കപ്പെടേണ്ടതാണ്. ഇന്ത്യ എന്ന ആശയം തന്നെ എല്ലാവരെയും ബഹുമാനത്തോടെ കാണുകയെന്നതാണ്. രാജ്യത്തിന്റെ എല്ലാ ചരിത്രങ്ങള്‍ക്കും തുല്യത ഉറപ്പുനല്‍കുന്നതാണ് ഭരണഘടന. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ബി ജെ പി ഭരണഘടനയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ഭാഷയും ഒരു ആശയവും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അധികാരത്തില്‍ വന്നാല്‍ ഈ ഭരണഘടനയെ നശിപ്പിക്കുമെന്നായിരുന്നു ബി ജെ പി പറഞ്ഞുകൊണ്ടിരുന്നത്. ഭരണഘടനയെ മാറ്റിമറിക്കുമെന്ന് പറഞ്ഞ ശേഷം അധികാരത്തിലെത്തിയപ്പോള്‍ തൊട്ടുനമിക്കുന്നതാണെന്ന് കണ്ടതെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ചത് കൊണ്ടാണ് യു പിയില്‍ ഉള്‍പ്പെടെ ബി ജെ പി പരാജയപ്പെട്ടത്. ഭരണഘടനയെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയെ പിന്തുണക്കുന്ന മാധ്യമങ്ങളും പ്രധാനനമന്ത്രിയും പറഞ്ഞത് 400 സീറ്റുകള്‍ കിട്ടുമെന്നാണ്. എല്ലാ നേതാക്കളും അതേറ്റ് പിടിച്ചു. പിന്നീടത് മുന്നൂറും ഇരുന്നൂറുമായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. മുഴുവന്‍മാധ്യമങ്ങളും, ഏജന്‍സികളും സംവിധാനങ്ങളുമെല്ലാം ഇന്ത്യ മുന്നണിക്ക് എതിരായിരുന്നു. പ്രധാനമന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പോലും കമ്മീഷന്‍ രൂപപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയില്‍ ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടത്തിയത് അതിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ദൈവമാണ് തന്നെ കൊണ്ട് തീരുമാനമെടുപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ദൈവമെടുക്കുന്ന തീരുമാനം കൊണ്ട് ഗുണമുണ്ടാകുന്നത് അദാനിക്കും അംബാനിക്കും മാത്രമാണെന്ന് രാഹുല്‍ പരിഹസിച്ചു. എന്റെ ദൈവം നിങ്ങളോരുരുത്തരുമാണ്. ആ ജനങ്ങളുടെ ശബ്ദത്തെ സംരക്ഷിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയാണ്. തെരഞ്ഞെടുപ്പിന് ശേഷം ജോലി തുടങ്ങിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടരി കെ സി വേണുഗോപാല്‍ എം പി. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പാണക്കാട് ബഷീര്‍ അലി തങ്ങള്‍, എം പിമാര്യ പി വി അബ്ദുല്‍ വഹാബ്, ജെബി മേത്തര്‍, എം എല്‍ എമാരായ ടി സിദ്ധീഖ്, എ പി അനില്‍കുമാര്‍, ഐ സി ബാലകൃഷ്ണന്‍, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ് ഹാജി, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പി വി മോഹനന്‍, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍, സി പി ചെറിയമുഹമ്മദ്, കെ ഇ വിനയന്‍, ടി മുഹമ്മദ്, പി പി ആലി, എന്‍ കെ വര്‍ഗീസ്, ടി ജെ ഐസക് തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *