ബ്രജേഷിൻ്റെ സൈക്കിൾ യാത്ര പരിസ്ഥിതിക്കായുള്ള ജീവിത യാത്ര
കൽപ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജീവിതയാത്രയിലാണ് മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയും മുൻ സൈനികനുമായ ബ്രജേഷ് ശർമ്മ. 2019 ൽ ഗുജറാത്തിൽ നിന്നാരംഭിച്ച പരിസ്ഥിതി സൗഹൃദ സൈക്കിൾ യാത്ര നാല്പതിനായിരം കിലോമീറ്റർ താണ്ടി ഇപ്പോഴും പുരോഗമിക്കുകയാണ്. ഭോപ്പാൽ അരേര കോളനിയിലെ താമസക്കാരനായ ബ്രജേഷ് 17 വർഷം രാജ്യം കാക്കാൻ സൈന്യത്തിൽ സേവനം ചെയ്തു. പിന്നീട് 2019 മുതൽ മുഴുവൻ സമയ പരിസ്ഥിതി പ്രവർത്തകനാണ്. പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെയും ജൈവ കൃഷി പ്രോത്സാഹനത്തിനും മലിന രഹിത രാജ്യത്തിനുമായി ഇപ്പോൾ ജീവിതം സമർപ്പിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ സൈക്കിളിൽ സന്ദർശിച്ച് ബോധവൽക്കരണം നടത്തുകയാണ്. 2019 ൽ തുടങ്ങിയ സൈക്കിൾ സവാരിയുടെ 12 മത്തെ സംസ്ഥാനമാണ് കേരളം. നാല്പതിനായിരം കിലോമീറ്റർ സഞ്ചരിച്ചതിനിടെ പുഴകളിലും ജലാശയങ്ങളിലും ശുചീകരണം ഉൾപ്പടെയുള് പ്രവർത്തനങ്ങൾ വിവിധ സംഘടനകളുമായി ചേർത്ത് നടത്തി. ഒറ്റക്കാണ് യാത്ര .ബ്രജേഷ് കൽപ്പറ്റയിൽ ദേശീയ പാതയിലെത്തിയപ്പോൾ വിദേശികളടക്കം സൈക്കിളിൽ യാത്ര ചെയ്യുന്ന മൂവർ സംഘത്തെ കണ്ടുമുട്ടിയപ്പോൾ തൻ്റെ ആശയത്തെക്കുറിച്ച് വാചാലനായി. പലയിടങ്ങളിലും ബ്രജേഷിൻ്റെ പ്രവർത്തനം അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റി. എത്തുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി പലരുടെയും സഹകരണത്തിൽ പല പരിപാടികളും സംഘടിപ്പിക്കും. ചിലർ ഭക്ഷണവും താമസവും നൽകും. ചിലയിടങ്ങളിൽ വഴിയരികിലും കടത്തിണ്ണയിലും കിടന്നുറങ്ങും. ഒന്ന് രണ്ട് ഇടങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പോലും അനുഭവിച്ചറിഞ്ഞു. യാത്ര എത്ര നാൾ കൊണ്ട് പൂർത്തിയാക്കണമെന്ന നിശ്ചയത്തെക്കാൾ ബ്രജേഷ് ലക്ഷ്യമിടുന്നത് രാജ്യം മുഴുവൻ സഞ്ചരിക്കുമ്പോൾ എത്രത്തോളം ആളുകൾ – തൻ്റെ സന്ദേശം ഏറ്റെടുത്തുവെന്നാണ്. പരമാവധി ആളുകൾ അത് നെഞ്ചേറ്റുകയെന്നതാണ് ബ്രജേഷ് ശർമ്മയുടെ ജീവിതാഭിലാഷവും.
Leave a Reply