സിദ്ധാർത്ഥൻ്റെ മരണം: കേസ് സി.ബി.ഐ ഏറ്റെടുക്കാൻ കേന്ദ്രം വിജ്ഞാപനം ഇറക്കണം: ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി: സിദ്ധാർത്ഥൻ കേസ് സി.ബി.ഐ ഏറ്റെടുക്കാൻ കേന്ദ്രം ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈകോടതി. അന്വേഷണം സംബന്ധിച്ചു വിജ്ഞാപനം വൈകുന്ന പക്ഷമത് കേസിനെ സാരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
ഫയലുകൾ കൈമാറുന്നതിന് ഇത്രയും താമസം നേരിടുന്നത് എന്തിനെന്നും, ക്ലെറിക്കൽ ജോലി മാത്രമല്ലേ ഇനിയുള്ളൂയെന്നും ഹൈകോടതി ചോദിച്ചു. ഫയലുകൾ കൈമാറുന്നതിന് കാലതാമസം വരുത്തിവയ്ക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാനുള്ള സമയമായി ഇത് മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശാണ് ഹൈകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം സി.ബി.ഐയോട് അന്വേഷണം ആരംഭിക്കുന്നതിന് ഉത്തരവിടാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ രേഖകൾ കൈമാറാതെ സിബിഐ അന്വേഷണം താമസിപ്പിച്ചത് ബോധപൂർവമാണ്. സിബിഐ അന്വേഷണം വൈകിപ്പിക്കാനോ കഴിയുമെങ്കിൽ തടയാനോ ഉള്ള ബോധപൂർവമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സിദ്ധാർഥന്റെ പിതാവ് നൽകിയ ഹർജിയിൽ കുറ്റപ്പെടുത്തി.





Leave a Reply