മോദിയുടെ ഗ്യാരൻ്റി ഉറപ്പാക്കാൻ എടക്കരയിൽ കുടുംബ യോഗങ്ങളുമായി എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ
നിലമ്പൂർ: നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കി കുടുംബ യോഗങ്ങളിൽ പങ്കെടുത്തും മുതിർന്ന പ്രവർത്തകരെ കണ്ടും എടക്കര മണ്ഡലത്തിൽ പ്രചാരണവുമായി എൻ ഡി എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ.
ഉച്ചയോടെ നിലമ്പൂരിൽ നിന്നാണ് സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. പര്യടനത്തിനിടെ എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന പന്ത്രണ്ടാമത് നിലമ്പൂർ ശ്രീ നാരായണ കൺവെൻഷനിൽ പങ്കെടുത്തു. ശ്രീനാരായണ ധർമ്മം വിശ്വമാനവികതക്ക് എന്ന സന്ദേശവുമായാണ് കൺവെൻഷൻ നടക്കുന്നത്.
ശ്രീനാരായണ ദർശനങ്ങൾക്ക് പ്രസക്തി വർധിച്ചു വരുന്ന കാലത്താണ് നാം കഴിയുന്ന തെന്നും ശ്രീനാരായണീയ ദർശനങ്ങൾ ജനകീയമാകാൻ എസ്.എൻ.ഡി.പി യോഗം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. വഴിക്കടവ് ശ്രീരാമനന്ദ ആശ്രമവും കാരക്കോട് കാവും സ്ഥാനാർത്ഥി സന്ദർശിച്ചു.
മഠാധിപതി സ്വാമി ധർമ്മാനന്ദയുമായി സംവദിച്ചു. തുടർന്ന് എടക്കര മരുതയിൽ ആദ്യകാല സംഘപ്രവർത്തകൻ പുതുപറമ്പിൽ രാമചന്ദ്രനെ സന്ദർശിച്ചു. കർഷകനും ആദ്യത്തെ കേര കേസരി പുരസ്കാര ജേതാവുമായിരുന്ന മരുതയിലെ മുൻ ബി.ജെ.പി പ്രവർത്തകൻ ദിവാകരൻ നായരെയും സ്ഥാനാർത്ഥി സന്ദർശിച്ചു.
പിന്നീട് പാലേമാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം മരുതയിലെ സംഘ പ്രവർത്തകൻ ഗോപൻ്റെ വീടും, എടക്കര പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂൾ കാര്യദർശി ഭാസ്കരൻ പിള്ളയെയും സന്ദർശിച്ചു. എടക്കര പാലേമാട് ബൂത്ത് കുടുംബയോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഉപ്പടയിൽ ഫാദർ കെ.പി മാർക്കോസ് കളപ്പുരയിലിനെയും സന്ദർശിച്ചു.
Leave a Reply