വിദ്യാര്‍ഥികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ രാഹുല്‍ഗാന്ധി വയനാട് ജില്ലയില്‍ മാത്രം അനുവദിച്ചത് പതിനേഴ് ബസുകള്‍
കല്‍പ്പറ്റ: ഉള്‍ഗ്രാമങ്ങളിലും വനാര്‍ത്തിഗ്രാമങ്ങളിലും താമസിക്കുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്കടക്കം യഥാസമയം വിദ്യാലയങ്ങളിൽ എത്തുന്നതിനായി എംപിയെന്ന നിലയില്‍ രാഹു ല്‍ഗാന്ധി വയനാട് ജില്ലയില്‍ മാത്രം അനുവദിച്ചത് പതിനേഴ് സ്‌കൂള്‍ ബസ്സുകള്‍.
പലപ്പോഴും ആദിവാസിമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വയനാടിന്റെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രധാനപ്രതിസന്ധികളിലൊന്നായിരുന്നു. ഇതിന്റെ മുഖ്യകാരണങ്ങളിലൊന്ന് സ്‌കൂളുകളിലേക്കുള്ള യാത്രാപ്രശ്‌നം തന്നെയായിരുന്നു. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ ബസുകള്‍ ഇല്ലാതിരുന്ന, കുറവുണ്ടായിരുന്ന സ്‌കൂളുകള്‍ക്ക് ആധുനീക സംവിധാനങ്ങളുള്ള ബസ് അനുവദിച്ചത്.
ശരാശരി 20 ലക്ഷം രൂപ ചിലവിട്ടുകൊണ്ടാണ് അത്യാധുനീത സംവിധാനങ്ങളുള്ള ബസുകള്‍ വാങ്ങിയിട്ടുള്ളത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കല്‍പ്പറ്റ മുണ്ടേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, പനങ്കണ്ടി ജി എച്ച് എസ് എസ്, കണിയാമ്പറ്റ ജി എച്ച് എസ് എസ്, ജി എച്ച് എസ് എസ് കരിഞ്ഞകുന്ന്, കോട്ടത്തറ, മുട്ടില്‍ പരിയാരം ജി എച്ച് എസ് എസ്, തരിയോട് ജി എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കാണ് പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് രാഹുല്‍ഗാന്ധി തുക അനുവദിച്ചത്.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ പെരിക്കല്ലൂര്‍ ജി എച്ച് എസ്, ജി എല്‍ പി എസ് പൂതാടി, ജി എച്ച് എസ് അതിരാറ്റുകുന്ന്, പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍, നെല്ലാറച്ചല്‍ എച്ച് എസ് എസ്, മാനന്തവാടി നിയോജകമണ്ഡലത്തിലെ ഏച്ചോം വിളമ്പുകണ്ടം ജി എല്‍ പി എസ്, കാട്ടിക്കുളം ജി എച്ച് എസ്, തൊണ്ടര്‍നാട് തേറ്റമല ജി എച്ച് എസ് എസ്, പനമരം ഗവ. നഴ്‌സിംഗ് കോളജ്, വെള്ളമുണ്ട ജി യു പി എസ്, തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളജ് എന്നീ വിദ്യാലയങ്ങള്‍ക്കാണ് രാഹുല്‍ഗാന്ധി ബസ് അനുവദിച്ചത്.
ആദിവാസി വിദ്യാര്‍ഥികളും, സാധാരണ കുടുംബങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ധാരാളമായി പഠിക്കുന്ന ഈ സ്‌കൂളുകളില്‍ ഭൂരിഭാഗവും എസ് എസ് എല്‍ സി പരീക്ഷയിലും മറ്റും നൂറുമേനി വിജയം നേടുന്നവരാണ്. മികച്ച രീതിയില്‍ പഠനം നടത്തുമ്പോഴും യാത്രാപ്രശ്‌നം പല സ്‌കൂളുകളും നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്നായിരുന്നു. ഇതിനാണ് സ്‌കൂള്‍ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടത്. ഇതില്‍ പുല്‍പ്പള്ളിയിലെ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു പഠിച്ചിരുന്നത്.
വിദ്യാലയത്തിന് സ്‌കൂള്‍ ബസില്ലാത്തതിനാല്‍ വലിയ പ്രയാസമായിരുന്നു നേരിട്ടിരുന്നത്. വിദ്യാര്‍ഥികള്‍ മറ്റുവാഹനങ്ങളില്‍ വലിയ ദുരിതം അനുഭവിച്ചുകൊണ്ടായിരുന്നു സ്‌കൂളിലെത്തിയിരുന്നത്. രാഹുല്‍ഗാന്ധി കൃപാലയ സ്‌കൂള്‍ സന്ദര്‍ശിച്ച സമയത്തായിരുന്നു രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മൂന്ന് ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ബസില്ലാത്തതിന്റെ പ്രയാസം എം പിക്ക് മുമ്പില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് എം പി ബസ് അനുവദിക്കുകയായിരുന്നുവെന്ന് കൃപാലയ സ്‌കൂളിലെ അധ്യാപകനായ ടി യു ഷിബു പറഞ്ഞു.





Leave a Reply