യുഡിഎഫ് പണവും മദ്യവും ഒഴുക്കുന്നത് തടയണം: എൽഡിഎഫ്
കൽപ്പറ്റ :തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൽഡിഎഫ് തരംഗം തടയാൻ യുഡിഎഫ് വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നത് തടയണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരാജയഭീതിയിലായ യുഡിഎഫ് കുത്സിത മാർഗങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. കൽപ്പറ്റ നഗരസഭയിലെ കിറ്റ് വിതരണം ഇതിന്റെ തുടക്കമായിരുന്നു. കൈയോടെ പിടിക്കപ്പെട്ടപ്പോൾ മറ്റുമാർഗങ്ങൾ തേടുകയാണ്. പണവും മദ്യവും സമ്മാനങ്ങളും ഇതിനായി ഉപയോഗിക്കുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പണവും മദ്യവും ഭക്ഷ്യകിറ്റും നൽകി ജനാധിപത്യത്തെ വെല്ലുവിളിച്ച യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് പയറ്റുന്നത്.
സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ കുതിപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ ജനം നെഞ്ചേറ്റുന്നത് മറികടക്കാനാണ് കുതന്ത്രങ്ങൾ.
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുവയ്‌ക്കാനെന്ന പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും കോടികൾ പിരിച്ച് വഞ്ചിച്ചതും ദുരന്തബാധിതർക്കുള്ള പണം ലീഗ് നേതാക്കൾ ധൂർത്തടിച്ചതും കോൺഗ്രസ് നേതാക്കളുടെ നിയമനക്കോഴയും വായ്‌പാതട്ടിപ്പും നേതാക്കളുടെ ആത്മഹത്യയുമെല്ലാം തിരിച്ചടിയാകുമെന്ന് ഉറപ്പായപ്പോഴാണ് മറ്റുമാർഗങ്ങളിലൂടെ വോട്ട് പിടിക്കാനുള്ള ശ്രമം. ഇതിനെതിരെ എൽഡിഎഫ് പ്രവർത്തകർ ജാഗ്രത പുലർത്തണം. ഇത്തരം സംഭവങ്ങൾ കണ്ടാൽ നിയമനടപടികളിലേക്ക് നീങ്ങണം. ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും എക്‌സൈസും നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.





Leave a Reply