തിരഞ്ഞെടുപ്പിന് എട്ട് നാൾ; രാത്രി വെെകിയും പ്രചാരണം സജീവമാക്കി മുന്നണികൾ
കൽപറ്റ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. പ്രവർത്തകർക്ക് ആവേശം പകരാൻ ദേശീയ- സംസ്ഥാന നേതാക്കളെ വരെ കളത്തിലിറക്കിയാണ് മുന്നണികൾ പ്രചരണം സജീവമാക്കയിത്. ഇത്തവണ പ്രചാരണത്തിന് കുറഞ്ഞ സമയം മാത്രം ലഭിച്ചതിനാൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർഥികളും.
കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന നേട്ടങ്ങളാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണായുധം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പർശിക്കുന്ന ഇന്ദിരാ ഗ്യാരണ്ടികൾ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്നും, യു ഡി എഫ് അധികാരത്തിലെത്തിയാൽ എല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നുമെെന്നാണ് യുഡിഎഫിന്റെ വാദം. സിറ്റിംഗ് മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടപ്പിലാക്കിയ പദ്ധതികൾ അക്കമിട്ടുപറഞ്ഞും ഇനിയുമേറെ ചെയ്യാനുണ്ടെന്നുമാണ് സ്ഥാനാർത്ഥികളുടെ വാദം.
യുഡിഎഫും ബിജെപിയും മാറി മാറി ഭരിച്ചിട്ടും വയനാട് നേരിടുന്ന വികസന മുരടിപ്പാണ് എൻഡിഎ മുന്നോട്ട് വെക്കുന്നത്. കാട്ടാന ശല്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്നും നിരന്തരം ഫണ്ട് വന്നിട്ടും കേരള സർക്കാർ വേണ്ടവിധത്തിൽ നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.
നിലിവിൽ എൻഡിഎ മാത്രമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. കേരളത്തിൽ എയിംസ് യഥാർഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ റീച്ചാർജ് ഉള്ള ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത യാഥാർഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
വോട്ടർമാരെ നേരിട്ട് കാണാനും പഞ്ചായത്ത് തല പ്രചാരണ പരിപാടികൾക്കുമാണ് ഇപ്പോൾ മുന്നണികൾ കൂടുതൽ സമയം കണ്ടെത്തുന്നത്. തേയില തോട്ടങ്ങളും ഉന്നതികളും സന്ദർശിച്ച് രാവിലെ മുതൽ രാത്രി വെെകിവരെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. കഴിഞ്ഞ ദിവസം വീട്ടിന് മുമ്പിൽ നിന്ന വയോധിക കാട്ടാന ആക്രമിച്ചതുൾപ്പെടെ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടുകാർ. ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. ജനങ്ങളുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും എങ്ങനെ വോട്ടായി മാറുമെന്ന് കണ്ടറിയണം.
മൂന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടെന്നും യുഡിഎഫിനൊപ്പമാണ്. അത് നിലനിർത്താനും, മാനന്തവാടി മണ്ഡലം പിടിച്ചെടുക്കാനുമാണ് യുഡിഎഫിന്റെ ശ്രമം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കാൻ വയനാട്ടിലെ വിജയം എൽഡിഎഫിന് അനിവാര്യമാണ്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള എൻഡിഎയ്ക്ക് വോട്ടുവർദ്ധനവ് അനിവാര്യമാണ്.





Leave a Reply