May 1, 2026

ആവേശം വാനോളമുയര്‍ത്തി ടി സിദ്ദിഖിന്റെ പ്രചരണം; കലാശക്കൊട്ടിന് ആവേശം പകരാന്‍ പ്രിയങ്കാഗാന്ധി എത്തും

0
WhatsApp Image 2026-04-05 at 8.34.53 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പരസ്യപ്രചരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവേശം വാനോളമുയരുകയാണ്. പരസ്യപ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി എം പി കൂടിയെത്തുന്നതോടെ പ്രചരണത്തിന്റെ താളം മുറുകും.

ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ കല്‍പ്പറ്റയിലെ വ്യായാമക്കൂട്ടായ്മയായ മെക്‌സെവന്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും, അവരോടുള്ള വോട്ടഭ്യര്‍ഥനയോടും കൂടിയായിരുന്നു സിദ്ദിഖിന്റെ പ്രചരണപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെല്ലിമുണ്ട ഗ്രൗണ്ടിലെത്തിയ സിദ്ദിഖ് കളിക്കാരോടും, പ്രദേശവാസികളോടും വോട്ട്യര്‍ഥിച്ചു. തുടര്‍ന്ന് തരിയോട് എട്ടാംമൈല്‍ ഫോറൊന പള്ളിയിലെത്തിയ സിദ്ദിഖ് വൈദികനെയും, ഈസ്റ്റര്‍ദിനത്തില്‍ പള്ളിയിലെത്തിയ വിശ്വാസികളെയും കണ്ട് പിന്തുണ തേടി. തുടര്‍ന്ന് കല്‍പ്പറ്റയിലെ ക്ലാരഭവനിലെത്തി വോട്ടഭ്യര്‍ഥിച്ചു. ശേഷം മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ലക്കിഹില്ലില്‍ നടന്ന കുടുംബസംഗമത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു.

നെടുങ്കരണ ഗ്രൗണ്ടിലെത്തിയ സിദ്ദിഖ് ഗ്രൗണ്ടില്‍ കളിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പടിഞ്ഞാറത്തറയിലേക്ക്. തെങ്ങുംമുണ്ടയില്‍ നടന്ന മഖാം ഊറൂസിലും സ്ഥാനാര്‍ഥി പങ്കെടുത്തു. ഇവിടെയും നിരവധിയായ ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥിയെ കണ്ട് ഓടിയെത്തി സെല്‍ഫിയെടുത്തു. ഇതിന് ശേഷമായിരുന്നു വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥി പര്യടനപരിപാടികള്‍ ആരംഭിച്ചത്.

പര്യടനപരിപാടി യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീം മേമന ഉദ്ഘാടനം ചെയ്തു. പഞ്ചാര ഉസ്മാന്‍ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനര്‍ പി പി ആലി, കടവന്‍ ഹംസ, ചന്ദ്രികാകൃഷ്ണന്‍, രാജന്‍മാസ്റ്റര്‍, ജി വിജയമ്മ ടീച്ചര്‍, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സ്ഥാനാര്‍ഥി ചൂരിയാറ്റയിലും തെക്കുംതറയിലും കാരാറ്റുപടിയിലുമെത്തി. തെക്കുംതറയില്‍ നടന്ന ചടങ്ങില്‍ ബി ജെ പി സജീവ പ്രവര്‍ത്തകനും ബി എം എസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഗിരീശന്‍ തെക്കുംതറ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അഡ്വ. ടി സിദ്ദിഖ് ഗിരീശനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന്, വ്യാപാരസ്ഥാപനങ്ങള്‍, പ്രദേശവാസികള്‍, വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ എന്നിങ്ങനെ എല്ലാവരോടും വോട്ടഭ്യര്‍ഥിച്ച ശേഷം അടുത്ത കേന്ദ്രമായ മാടക്കുന്നിലേക്ക്. മാടക്കുന്നിലും നിരവധിയായ ആളുകളായിരുന്നു സ്ഥാനാര്‍ഥിയെ കാണാനും പിന്തുണ അറിയിക്കാനുമായി കാത്തുനിന്നിരുന്നത്. ഇവിടെയും എല്ലാവരോടും വോട്ടഭ്യര്‍ഥിച്ച ശേഷം ചോലപ്രയിലേക്ക്. തുടര്‍ന്ന് എം എച്ച് നഗറിലെത്തിയ സിദ്ദിഖ് അവിടെയും സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. പിണങ്ങോടായിരുന്നു വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അവസാന പര്യടനകേന്ദ്രം. പിണങ്ങോടും നിരവധി പേരായിരുന്നു സിദ്ദിഖിനെ കാണാനായി കാത്തുനിന്നിരുന്നത്. അതേസമയം പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ യു ഡി എഫ് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞതായി യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് പടിഞ്ഞാറത്തറയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്കാഗാന്ധി കൂടിയെത്തുന്നതോടെ കലാശക്കൊട്ടിന്റെ ആവേശം ഇരട്ടിയാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *