കാട്ടാനക്കലിയിൽ പൊലിഞ്ഞ് ജീവനുകൾ; വയനാട്ടില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 17 പേർ
കൽപ്പറ്റ : കഴിഞ്ഞ പത്ത് ദിവസത്തിനിടെ വയനാട്ടിലും പരിസര പ്രദേശങ്ങളിലുമായി കാട്ടാന ആക്രമണത്തിൽ പെലിഞ്ഞത് മൂന്ന് ജീവനുകൾ. പുത്തുമല സ്വദേശി ജെസി, പാക്കണ പുത്തൂർവയലിൽ നിസാബ് (14), നീഗലിരി ബിതർക്കാട് കൈവെട്ടിയിൽ സുകുമാരൻ (50) എന്നിവരാണ് മരിച്ചത്. വയനാട്ടില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് 17 മനുഷ്യരാണ്. വയനാടുമായി അതിരുപങ്കിടുന്ന തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇവിടുത്തേതിന് സമാനമായ കാട്ടാന ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
ഗൂഡല്ലൂർ-ബത്തേരി അന്തർ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാത്രിയിലാണ് സുകുമാരൻ കാട്ടാന ആക്രമിച്ചത്. നീലഗിരി ടൗണിൽ എത്തി സാധനങ്ങൾ വാങ്ങിച്ച് തിരികെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. നാട്ടുകാർ ബഹളംവച്ചാണ് ആനയെ ഓടിച്ചത്. ഗുരുതരമായി പരിക്കേറ്റ സുകുമാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിക്കുന്നത്.
ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് പുത്തുമല സ്വദേശി ജെസിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത് മേപ്പാടി കള്ളാടിയിൽ വച്ച് മെയ് 26-ന് ആയിരുന്നു കാട്ടാന ആക്രമണമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജെസ്സിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിരുന്നു.
ഇതിന് അടുത്ത ദിവസമാണ് ഗൂഡല്ലൂർ അയ്യൻകൊല്ലിക്കടുത്ത് പാക്കണയിൽ പതിനാലുവയസ്സുകാരനായ നിസാബ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക്കണ ടൗണിൽ മുടിവെട്ടാൻ പോയി ഒരുകിലോമീറ്റർമാത്രം അകലെയുള്ള വീട്ടിലേക്ക് തിരികെവരുന്നതിനിടെ തേയിലത്തോട്ടത്തിന് സമീപംവെച്ചാണ് കുട്ടിയെ കാട്ടാന ആക്രമിക്കുന്നത്.
ജെസിയടക്കം ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. വയനാട്ടില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് (37) ആണ് ഈ വര്‍ഷം ആദ്യം കൊല്ലപ്പെട്ടയാള്‍. 2025-ല്‍ രണ്ട് പേരാണ് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി പതിമൂന്നിന് മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണനും ഏപ്രില്‍ 24ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഊരിലെ അറുമുഖനുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണത്തിന്റെ ഭീതിയിലാണ് വയനാട്ടിലുള്ളവർ. വന്യമൃഗശല്യ ഹോട്ട്സ്പോട്ടുകൾ നിരവധിയാണ് വയനാട്ടിൽ. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജെസിയുടെ മരണത്തിന് പിന്നാലെ ജീവനും സ്വത്തിനും സംരക്ഷം ആവശ്യപ്പെട്ട് ദേശീയപാതയുൾപ്പെടെ ഉപരോധിച്ചിരുന്നു.





Leave a Reply