വയനാട് മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തി നൽകാൻ നഗരസഭ സന്നദ്ധം
മാനന്തവാടി: മാനന്തവാടിയിൽ മെഡിക്കൽ കോളേജിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകാൻ നഗരസഭ തയ്യാറാണെന്ന് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വിഷയത്തിൽ പാരിസൺസ് എസ്റ്റേറ്റ് അധികൃതരുമായി ചർച്ച നടത്തിയിരുന്നതായും നഗരസഭ പരിധിയിലെ കല്ലിയോട്ട് കുന്നിൽ 25 ഏക്കർ സ്ഥലം വിട്ടുതരാൻ എസ്റ്റേറ്റ് മാനേജ്മെന്റ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി. സ്ഥലത്തിന്റെ ആവശ്യകതയുടെ ഉത്തരവാദിത്വം നഗരസഭ ഏറ്റെടുക്കുകയാണെന്നും സ്ഥലത്തിന്റെ വിഷയം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കാൻ അനുവദിക്കുകയില്ലെന്നും ഭരണസമിതി അറിയിച്ചു. മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മാനന്തവാടി തന്നെയാണ് മെഡിക്കൽ കോളേജിന് ഏറ്റവും അനുയോജ്യമായ പ്രദേശം.
ആസ്പിരേഷൻ ജില്ലയെന്ന പരിഗണനയിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ 20 ഏക്കർ സ്ഥലം മതിയെന്നാണ് നിബന്ധനയെന്നിരിക്കെ, നിലവിൽ പത്ത് ഏക്കറിനടുത്ത് സ്ഥലം മെഡിക്കൽ കോളേജിനായി ലഭ്യമാണ്. പത്ത് ഏക്കർ കൂടി സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ കഴിയും. നഗരസഭ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നിലവിലെ കെട്ടിടം മെഡിക്കൽ കോളേജിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിനായി വിട്ടുനൽകാൻ തയ്യാറാണെന്നും അമ്പുകുത്തിയിലെ സ്ഥലം വിട്ടുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. വി. എസ്. മൂസ, ഷീജ ഫ്രാൻസിസ്, ഷിബു കെ. ജോർജ്, കൗൺസിലർമാരായ വി. യു. ജോയ്, പി. കെ. ഹംസ, സി. കുഞ്ഞബ്ദുള്ള, ലിസി ജോസ്, വി. പി. സബിത, കൗസല്യ അച്ചപ്പൻ എന്നിവർ സംബന്ധിച്ചു.





Leave a Reply