ലോക്‌സഭ തെരഞ്ഞെടുപ്പ്: സുതാര്യവും സമാധാനപരവുമായി നടത്തണം: തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
കൽപ്പറ്റ: സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി സംവദിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, അശോക് കുമാര്‍ സിങ്, കൈലാസ് പി ഗെയ്ക് വാദ് എന്നിവര്‍ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിരീക്ഷകര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ വസ്തുവകകളില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ പതിക്കാന്‍ പാടില്ലെന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയോടെ മാത്രമേ പരസ്യങ്ങള്‍ പതിക്കാന്‍ പാടുള്ളൂ എന്നും നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന റാലി, പൊതുയോഗങ്ങള്‍ എന്നിവയ്ക്ക് സുവിധ പോര്‍ട്ടലിലൂടെയും അനുമതി എടുക്കാം. വാഹന പ്രചാരണ ജാഥയ്ക്ക് പോലീസ് വകുപ്പിന്റെ തുണ ആപ്പിലും അപേക്ഷ നല്‍കണം. ഉച്ചഭാഷിണികള്‍ രാത്രി 10 ന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.
സ്റ്റാര്‍ ക്യാമ്പയിനറുകള്‍ പോളിങിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണരംഗത്ത് നിന്നും പിന്മാറണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, വസ്ത്രം തുടങ്ങിയവയോ മറ്റു സമ്മാനങ്ങളോ വിതരണം ചെയ്യാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അറിയിച്ചു.
മാതൃകാ പെരുമാറ്റട്ടം കര്‍ശനമായി പാലിക്കണമെന്നും എം.സി.സി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എമിനെ നേരിട്ട് അറിയിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ റിട്ടേണിങ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവരെ അറിയിക്കണം. ഇതിനായി വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങൾ ഉപയോഗിക്കാം. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം കൃത്യമായി സൂക്ഷിക്കണമെന്നും യഥാസമയം പരിശോധനയ്ക്ക് ഹാജരാക്കണമെന്നും നിരീക്ഷകര്‍ പറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റ് സൗജന്യമായി നല്‍കാന്‍ നിരീക്ഷകര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ 16ന് രാവിലെ 10.30 ന് കളക്റ്ററേറ്റില്‍ നടക്കുമെന്നും ഏപ്രില്‍ 17 ന് എല്ലാ നിയോജകമണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകള്‍ കമ്മീഷനീങ് നടത്തി സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കുള്ള പരിശീലനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്സര്‍വര്‍ അശോക് കുമാര്‍ സിംഗ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ. അനിതകുമാരി, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.





Leave a Reply