വയനാടിനെ വരൾച്ച ബാധിതജില്ലയായി പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ്
പുൽപള്ളി: ജനവാസം സാധ്യമാകാത്ത തരത്തിൽ കൊടുംവരൾച്ച കാരണം വിനാശം സംഭവിച്ച പ്രദേശങ്ങളിലെ കർഷകരെ സഹായിക്കാൻ സർക്കാർ ഊർജ്ജിത നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. നീരുറവയില്ലാതെ കൃഷിയിടങ്ങൾ കത്തി കരിഞ്ഞു.
എവിടെയും പച്ചപ്പ് കാണാനില്ല. സർവനാശമാണ് മുള്ളൻകൊല്ലിയുടെ അതിർത്തി പ്രദേശങ്ങളിലുണ്ടായതെന്നു സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കിടപ്പാടം വിറ്റു രക്ഷപെടാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഈ മേഖലയിലുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴപെയ്ത്ത്. രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാനുള്ള ഒരു മുൻകരുതലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അധികൃതരുടെ നിസഹകരണവും കെടുകാര്യസ്ഥതയും പ്രതിസന്ധി രൂക്ഷമാക്കിയത്.
കാർഷിക മേഖലയോട് സർക്കാർ മുഖംതിരിക്കുന്ന സമീപനം അവസാനിപ്പിക്കണം. കർഷകർക്ക് സഹായമെത്തിക്കണം. കൃഷി നശിച്ചവരുടെ കടങ്ങൾ എഴുതിത്തള്ളണം. പുനർവായ്പ നൽകണം, കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം തുടങ്ങിയ കാര്യങ്ങൾ കർഷക കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
മന്ത്രിതല സംഘത്തെ സ്ഥലത്തേക്കയച്ചു നാശനഷ്ടങ്ങൾ വിലയിരുത്തുണം. കൃഷി, റവന്യു ഉദ്യോഗസ്ഥരെ നിയോഗിച്ചു നഷ്ടം വേഗത്തിൽ കണക്കാക്കണം. ക്ഷീരമേഖലയെ ആശ്രയിക്കുന്ന കർഷകരും നിലനിൽപിനു വേണ്ടി പോരാടുകയാണ്. പ്രദേശത്ത് ജലസേചന സംവിധാനങ്ങളുൾപ്പെടെയുള്ള ദീർഘകാല പദ്ധതികൾ നടപ്പാക്കണം.
ജില്ലാ പ്രസിഡന്റ് പി.എം.ബെന്നി, ബ്ലോക്ക് പ്രസിഡന്റ് എൻ.ആർ. പരിതോഷ്കുമാർ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, മണ്ഡലം പ്രസിഡന്റ് പി.എം.കുര്യൻ, ബിനു നടുപ്പറമ്പിൽ എന്നിവരടങ്ങിയ സംഘമാണ് വരൾച്ചമേഖല സന്ദർശിച്ചത്.





Leave a Reply