നെൽ പാടങ്ങളിൽ കലിതുള്ളി വിളയാടി കാട്ടാന: കർഷകന് കണ്ണീർപാടം
പനമരം: പഞ്ചായത്തിലെ ചീരവയൽ പാടശേഖരത്തിൽ കലിതുള്ളി വിളയാടി കാട്ടാന. കതിരണിഞ്ഞ അരയേക്കറിൽ പരം നെൽക്കൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു. ചീരവയൽ പാടശേഖരത്തിലെ പുലയംപറമ്പിൽ ബെന്നി, വാഴപ്പറമ്പിൽ ബിനു എന്നിവരുടെ പുഞ്ചകൃഷിയാണ് കഴിഞ്ഞദിവസം പുലർച്ചെ പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാന അശേഷം നശിപ്പിച്ച് കളഞ്ഞത്.
പുലർച്ചെ 3ന് പാടത്തു കാട്ടാന ഇറങ്ങിയതറിഞ്ഞ് തുരത്താനെത്തിയ ബെന്നിക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ബെന്നി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷനേടാൻ ഓടുന്നതിനിടെ ബെന്നി തോട്ടിൽ വീണ് ചെറിയ തോതിൽ പരിക്കേറ്റു. ചിന്നംവിളി ഓടിക്കൂടിയ കർഷകർ പടക്കം പൊട്ടിച്ചതോടെയാണ് ആന പിൻവലിഞ്ഞത്.
വെളുപ്പിന് കാട്ടാനാ ഇറങ്ങിയത് അറിഞ്ഞില്ലെങ്കിൽ നെൽ കൃഷി പൂർണമായും നശിപ്പിക്കുമായിരുന്നു എന്ന് കർഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായ പനമരം പഞ്ചായത്തിലെ ചീരവയൽ പ്രദേശത്തെ വയലുകളിൽ കഴിഞ്ഞ രണ്ട് വർഷമായി ഇവരടക്കം ആകെ മൂന്ന് കർഷകരെ നെൽകൃഷി ചെയ്യുന്നുള്ളൂ. കന്മതിൽ തകർന്നു കിടക്കുന്ന ചെക്കിട്ട ഭാഗത്ത് നിന്നിറങ്ങുന്ന കാട്ടാനകളാണ് തുടർച്ചയായി ചീരവയലിലെത്തി പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത്.





Leave a Reply