ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണം: ഗാന്ധി ദർശൻ വേദി
കൽപ്പറ്റ: രാജ്യത്തെ പൗരൻമാർക്ക് ഭയരഹിതമായി ജീവിക്കാനാവശ്യമായ സംരക്ഷണമൊരുക്കേണ്ടത് സർക്കാരിന്റെ കടമയും ബാധ്യതയുമാണെന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആകെ ഭൂ വിസ്തൃതിയുടെ 30 ശതമാനത്തിലധികം വനമേഖലയുള്ള കേരളത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലകളിൽ തെക്കുവടക്ക് വെത്യാസമില്ലാതെ മുഴുവൻ പ്രദേശളിലും വന്യമൃഗങ്ങൾ വിളയാടുകയാണ്. വയനാട്ടിലെ സ്ഥിതി പരമ ദയനീയമാണ് താനും. കൃഷിക്കാർക്ക് കൃഷിയിടത്തിലിറങ്ങാനോ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ പൊതു ജനത്തിന് റോഡിലിറങ്ങാനോ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതീവ ഗുരുതരവും ഭീകരവുമാണ്. ഈ ഘട്ടത്തിൽ പോലും പുതിയ നിയമ നിർമാണം നടത്താനോ നിലവിലുള്ളത് ഭേദഗതി ചെയ്യാനോ തയ്യാറാകാത്ത ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും പ്രജകളോട് പ്രതിബദ്ധതയില്ലാത്ത വീണ വായനക്കാർ മാത്രമാണ്.
കൃഷിക്കാർ കൃഷി ചെയ്തില്ലെങ്കിൽ എക്സിക്യൂട്ടീവ് പ്രമാണിമാർ വീണ വായിച്ച് വിശക്കുമ്പോൾ വന്യമൃഗ സംരക്ഷണ നിയമ പുസ്തകം ഭക്ഷിക്കേണ്ടിവരും.
ജനങ്ങൾ സ്വയം പ്രതിരോധത്തിനായി നാട്ടിലിറങ്ങുന്ന വന്യജീവികളെ ഒരു പക്ഷെ വന്യമായി നേരിടുന്ന സ്ഥിതിവിശേഷം രൂപപ്പെടുകയും വന, വന്യജീവി സംരക്ഷണം പോലും അസാധ്യമാകുകയും ചെയ്യും.
ഈ സാഹചര്യത്തിൽ ജനവാസ കേന്ദ്രത്തിലിറങ്ങുന്ന ഒരോ വന്യജീവിയെയും ജനവാസ കേന്ദ്രത്തിലെ അതിർത്തിക്കകത്ത് ക്ഷുദ്ര ജീവിയായി കണക്കാക്കി ഇല്ലായ്മ ചെയ്യാൻ ജനങ്ങൾക്ക് ജീവൻ നിലനിർത്തുക എന്ന ലക്ഷ്യം മുൻ നിർത്തി അനുമതി നൽകുക മാത്രമാണ് പ്രതിവിധി.
ഈ സാഹചര്യത്തിൽ സംസ്ഥാന ഭരണ കൂടമൊന്നടങ്കം കേന്ദ്ര ഭരണകൂടത്തിൽ ഫല പ്രദമായ എല്ലാ വഴികളുമുപയോഗിച്ച് സമ്മർദ്ദം ചെലുത്തി ആവശ്യമായ നിയമ ഭേദഗതി സാധ്യമാക്കി ജനങ്ങളോടുള്ള പ്രതിബദ്ധത ബോധ്യപ്പെടുത്തണമെന്ന് കൽപ്പറ്റയിൽ ചേർന്ന ഗാന്ധി ദർശൻ വേദി ജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ്, സിബിച്ചൻ കരിക്കേടം, ടോമി പാണ്ടിശ്ശേരി, വിലാസിനി കെ.ജി, ആയിഷാ പള്ളിയാൽ, അബ്ബാസ് പി.എ, ജോൺ മാതാ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply