സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും ഇന്നു മുതല്‍ അടച്ചിടും
കൽപ്പറ്റ : സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. സര്‍ക്കാറിന്റെ പുതിയ നിയമ ഭേദഗതി പിന്‍വലിക്കുക, ദൂരപരിധി കേസില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കരിങ്കല്‍ ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിന് ഇടയാക്കുന്ന സര്‍ക്കാറിന്റെ പുതിയ നിയമ ഭേദഗതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് ഓള്‍ കേരള ക്വാറി ആന്‍ഡ് ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും സമരത്തില്‍ പങ്കെടുക്കും.
ക്വാറി- ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇരട്ടിയില്‍ അധികം വില വര്‍ധിക്കാന്‍ സാഹചര്യമുള്ള വിധത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് പ്രതിസന്ധിക്കു കാരണം. ആലോചനയോ ചര്‍ച്ചയോ കൂടാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങള്‍ അംഗീകരിക്കാനാകില്ല എന്നു പ്രഖ്യാപിച്ചാണ് പ്രതിഷേധം.
ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റോയല്‍റ്റി, ലൈസന്‍സ് ഫീസ്, ഡീലേഴ്‌സ് ലൈസന്‍സ് ഫീസ് എന്നിവ ഭീമമായ അളവില്‍ ഉയര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം നിര്‍മ്മാണ സാമഗ്രികളുടെ വിലയും വര്‍ധിച്ചു. കരിങ്കല്ല്, മിറ്റില്‍, പാറപ്പൊടി, എം-സാന്റ്, ഹോളോബ്രിക്ക് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെയാണ് ഈ മാസം വില വര്‍ധിച്ചത്. ക്വാറിയും ക്രഷറുകളും അടച്ചിടുന്നത് നിര്‍മാണ മേഖലയെ സാരമായി ബാധിക്കും.






Leave a Reply