എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി
മാനന്തവാടി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേസ് എടുക്കുക, ഇലക്ഷൻ കമ്മീഷൻ സ്വതന്ത്രവും നീതിപൂർവ്വവുമാവുക എന്നീ ആവശ്യങ്ങളുയർത്തി എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി. പ്രധാന മന്ത്രിയുടെ വിദ്വേഷ പ്രസംഗങ്ങൾ ആർ.എസ്സ്.എസ്സിൻ്റെ വർഗ്ഗീയ ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്.
ഭരണഘടനയുടെ സംരക്ഷകരാവേണ്ട ഭരണകർത്താക്കൾ അപരമത വിദ്വേഷത്തിൻ്റെ പരസ്യ പ്രചാരകരായി മാറുകയാണ്. രാജ്യത്ത് അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള ആർ.എസ്സ്.എസ്സ് നീക്കത്തിനെതിരെ പൊതുസമൂഹം പ്രതികരണവും പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് എസ്.ഡി.പിഐ ജില്ലാ കമ്മറ്റിയംഗം എ.യൂസഫ് പറഞ്ഞു. മാനന്തവാടി ഗാന്ധി പാർക്കിൽ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസടക്കമുള്ള പാരമ്പര്യ സാമ്പ്രദായീക രാഷ്ട്രീയ പാർട്ടികളുടെ സി.എ.എ വിഷയത്തിലടക്കമുള്ള മൗനം സവർണ്ണ ഫാഷിസ്റ്റുകൾക്ക് ധൈര്യം പകരുന്നതാണ്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിന് മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നതാണ് ആർ.എസ്സ്.എസ്സ് രീതി. ഇ.ഡിയും അറസ്റ്റും ജയിലും രാജ്യത്തിൻ്റെ വീണ്ടെടുപ്പിന് തടസ്സമാവരുതെന്നും മത-രാഷ്ട്രീയഭേദമന്യേ ബഹുജന മുന്നേറ്റം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റോഡിൽ നിന്നും ആരംഭിച്ച് ഗാന്ധി പാർക്കിൽ അവസാനിച്ച മാർച്ചിന് ജില്ലാ ട്രഷറർ മഹറൂഫ് അഞ്ചുകുന്ന്, ജില്ലാ സെക്രട്ടറി മമ്മൂട്ടി തരുവണ, മണ്ഡലം ഭാരവാഹികളായ ഷാഫി, നൗഫൽ പി.കെ, സുബൈർകെ നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻ്റ് അലി ഐനിക്കൽ സ്വാഗതവും സെക്രട്ടറി സുലൈമാൻ മൗലവി നന്ദിയും പറഞ്ഞു.





Leave a Reply