കൊടും വേനലിൽ കൃഷികൾ കരിഞ്ഞു പോകുമ്പോളും പൊന്ന് വിളയിച്ച് കർഷകർ
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്.
വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. വരമ്പിൽ സൂര്യകാന്തിയും ചെണ്ടുമല്ലിയും നട്ടു മനോഹരമാക്കി. സൗരോർജം ഉപയോഗിച്ചു വെള്ളം കൃഷിയിടത്തിലേക്ക് പമ്പ് ചെയ്യുകയും കൃഷി ആവശ്യങ്ങൾക്കു ശേഷം വെള്ളം തിരിച്ചു സ്രോതസ്സിലേക്ക് തന്നെ ഒഴുക്കിവിടുകയും ചെയ്യുന്ന പുനരുജ്ജീവന കൃഷിയുടെ മാതൃകയാണ് മണിവയലിലെ കർഷക കൂട്ടായ്‌മ സ്വീകരിച്ചത്.
മീനങ്ങാടി പഞ്ചായത്തിൻ്റെ ‘കാർബൺ തുലിത മീനങ്ങാടി’ പദ്ധതിക്ക് മണിവയലിലെ പുനരുജ്ജീവന കൃഷിയുടെ വിജയം മുതൽക്കൂട്ടാവുമെന്ന് കർഷകർ പറഞ്ഞു. വിവിധ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ കാലാവസ്‌ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനൊപ്പം തങ്ങളുടെ ഉപജീവനവും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് മണിവയലിലെ കർഷകർ, വിളവെടുപ്പുത്സവം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു.





Leave a Reply