ആർ. ട്ടി. ഒ ഉദ്യോഗസ്ഥൻ്റെ മോശമായ പെരുമാറ്റം; പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി
കൽപ്പറ്റ: ആം ആദ്മി പാർട്ടി ആർ ടി ഐ വിംഗ് ജില്ലാ പ്രസിഡണ്ട് ദേവദാസ് പുന്നത്തിന് കൽപ്പറ്റ ആർ ടി ഒ ഓഫീസ് ജീവനക്കാരൻ്റെ ഭാഗത്തു നിന്നും ഉണ്ടായ മോശമായ പെരുമാറ്റത്തിൽ വയനാട് ജില്ലാ കമ്മിറ്റി ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.
കേരളത്തിലെ അറിയപ്പെടുന്ന ഒരു വിവരാവകാശ പ്രവർത്തകനും പൊതു പ്രവർത്തകനുമായ ദേവദാസ് പുന്നത്തിൻ്റെ സമയോചിതമായ ഇടപെടലുകളിലൂടെ പൊതുജനങ്ങളുടെ പല പ്രശ്നങ്ങൾക്കും ഇതിന് മുൻപും പരിഹാരം കണ്ടിട്ടുണ്ട്. കെ എസ് ആർ ടി സി സർവ്വീസിൽ ഉള്ളപ്പോഴും റിട്ടയർ ചെയ്തതിന് ശേഷവും സ്ഥാപനത്തിനും തൊഴിലാളികൾക്കും വേണ്ടി പരസ്യമായി നിലപാടെടുത്തിട്ടുള്ള ആൾ കൂടിയാണ് അദ്ദേഹം.
ജൂൺ 14-ന് ഒരു വിവരാവകാശ അപ്പീൽ അപേക്ഷ സമർപ്പിക്കുവാൻ കല്പറ്റ സിവിൽ സ്റ്റേഷനിലുള്ള ആർ ടി ഒ ഓഫീസിലെത്തിയ ദേവദാസ് പുന്നത്തിനോട് ആർ ടി ഒ ഓഫീസിലെ ജീവനക്കാരൻ മോശമായി പെരുമാറുകയും അകാരണമായി അദ്ദേഹത്തെ അവിടെ നിറുത്തുകയും ചെയ്തു. അവസാനം ആർ ടി ഒ-യെ നേരിൽക്കണ്ട് പരാതി പറഞ്ഞതിന് ശേഷമാണ് അദ്ദേഹം കൊടുത്ത വിവരാവകാശ അപേക്ഷ സ്വീകരിച്ചതും അതിൻ്റെ ശരിപ്പകർപ്പ് സ്വീകരിച്ചതായി രേഖപ്പെടുത്തി തിരികെ കൊടുത്തതും. കൂടാതെ ആർ ടി ഒ ഓഫീസിൽ നൽകുന്ന വിവരാവകാശ അപേക്ഷയിലെ വിവരങ്ങൾ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സിന് കൈമാറുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി മുമ്പ് ഭീഷണി കോളുകളും അപേക്ഷകർക്ക് വരാറുണ്ട്.
ഇത്തരം പ്രവണത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഖേദകരമാണ്. ഒരു ഓഫീസിൽ കൊടുക്കുന്ന വിവരാവകാശ അപേക്ഷയുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടത് അതാത് ഓഫീസ് മേധാവികളുടെ കടമയാണ്. മോശമായി പെരുമാറിയ ജീവനക്കാരനെതിരയും ഗുരുതരമായ ചട്ടലംഘനം നടത്തിയ കല്പറ്റ ആർ ടി ഒ ഓഫീസ് ജീവനക്കാർക്കെതിരെയും വകുപ്പുതല അന്വേഷണം നടത്തി മാതൃകാപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ വകുപ്പുമന്ത്രി തയ്യാറാകണമെന്നു ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ പരാതി നൽകുമെന്നും ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻ്റ് ഡോ.സുരേഷ്, സെക്രട്ടറി പോൾസൺ അമ്പലവയൽ, മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു.





Leave a Reply