വയനാട്ടിൽ വീണ്ടും ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി
കൽപറ്റ: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമായേക്കാവുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിൽ വീണ്ടും കണ്ടെത്തി. കൊയിലേരിയിലെ ജൈവകർഷകനായ ബാബു ഫിലിപ്പിന്റെ കൃഷിയിടത്തിൽ വിളപരിപാലനത്തിനിടെ കണ്ടെത്തിയ ഒച്ചിനെ ജന്തുശാസ്ത്രഞ്ജരായ ഡോ.പി.കെ.പ്രസാധൻ, ഡോ. വിവേക് സിറിയക്ക് ഫിലിപ്പ് എന്നിവരുടെ നിർദ്ദേശപ്രകാരം ഉപ്പ് തളിച്ച് നശിപ്പിക്കയാണുണ്ടായത്.
കാർഷികലോകത്തെ വിറപ്പിക്കാൻ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന ഇവ ലോകത്തിലെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ടവയാണ്. ദിവസങ്ങൾക്കുള്ളിൽ ഇവ മുട്ടയിട്ട് പെരുകയും ചെയ്യും. പൂർണ്ണ വളർച്ചെയത്തിയ ഒരു ഒച്ചിന് 20 സെ.മി വരെ നീളവും, 250 ഗ്രാം തൂക്കവും ഉണ്ടാകും.
കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തിൽ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസ്സുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമുണ്ടാകും. കാർഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.





Leave a Reply