ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയം: ആം ആദ്മി പാർട്ടി
കൽപ്പറ്റ: ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന ഐജി ലക്ഷ്മണനെ ട്രെയിനിങ് കോളേജിൽ നിയമിക്കുന്നത് വഴി ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമായി മാറി എന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി.മോൺസൺ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണൻ തന്റെ സ്റ്റാഫിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടും ട്രൈനിംഗ് കോളേജിൽ നിയമനം നൽകിയതും ഭരണ കക്ഷി എം എൽ എ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വളരെ ഗൗരമേറിയ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അവരെ സംരക്ഷിക്കുന്ന തരത്തിൽ ഉള്ള സമീപനവും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തിരുത്തപെടേണ്ടതാണ്.
പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ വരെ സ്വർണ്ണക്കടത്തു മുതൽ സ്ത്രീപീഡനം അടക്കമുള്ള കേസുകളിൽ കുറ്റാരോപിതരായി നിൽക്കുമ്പോൾ അവരെ സർവ്വീസിൽ നിന്നു മാറ്റി നിറുത്തി കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിക്കാനുള്ള ആർജ്ജവമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത് എന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രസിഡൻ്റ് ഡോ. എ.ടി. സുരേഷ് ആവശ്യപ്പെട്ടു.
ഐ . ജി ലക്ഷ്മണൻ്റെ നിയമനം അടിയന്തിരമായി റദ്ദാക്കണമെന്നും, പോലീസിലെ അഴിമതിക്കാരെയും ക്രിമിനലുകളെയും കർശന നടപടികളോടെ പുറത്താക്കണമെന്നും അതിന്റെ നടപടിക്രമങ്ങൾ തീരുന്നത് വരെ പോലീസ് സേനയിൽ യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താൻ സാധിക്കാത്ത വിധത്തിൽ മാറ്റി നിർത്തണമെന്നും സ്വർണ്ണക്കള്ളക്കടത്തും,വഞ്ചന കുറ്റവും ഉൾപ്പെടെയുള്ള കേസുകളിൽ ക്രിമിനൽ നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥരോട് പിണറായി സർക്കാർ കാണിക്കുന്ന ഇത്തരം സൗമ്യമായ നടപടികൾ പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി പോൾസൺ അമ്പലവയൽ, മനു മത്തായി, ബാബു തച്ചറോത്ത്, ഗഫൂർ കോട്ടത്തറ, ഷെറിൻ റോയ് എന്നിവർ സംസാരിച്ചു.





Leave a Reply