മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഹാരിസൺ മലയാളത്തിന്റെ നടപടി ജനകീയമായി പ്രതിരോധിക്കും: സിപിഐ എം
കൽപ്പറ്റ :മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസ്സപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയ ഹരിസൺ മലയാളത്തിന്റെ നിലപാട് ദുരന്തബാധിതരോടുള്ള ക്രൂരതയാണ്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ മാതൃക ടൗൺഷിപ്പിനുള്ള അംഗീകാരമായിരുന്നു എസ്റ്റേറ്റ് മാനേജ്മെന്റ് നേരത്തെ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി സംഗിൾബഞ്ച് വിധി. ഇതിനെതിരെ അപ്പീൽ നൽകിയത് മനുഷ്യത്വമില്ലായ്‌മാണ്. ദുരന്തബാധിതരെ കേരളം ഒരുമിച്ച് ചേർത്തുപിടിക്കുമ്പോൾ അതിൽനിന്നും വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുന്ന ഹാരിസൺ കേരളത്തിന്റെ പൊതുസമൂഹത്തെയാണ് വെല്ലുവിളിക്കുന്നത്. ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികളുൾപ്പെടെയാണ് ദുരന്തത്തിന്റെ ഇരകളായത്. നിരവധി ലയങ്ങൾ തകർന്നു. ഇവരുടെകൂടി പുനരധിവാസത്തിനുള്ള ടൗൺഷിപ്പിനായാണ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരം നൽകും. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്. എന്നിട്ടും ദുരന്തബാധിതരെ ദ്രോഹിച്ച് സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുകയാണ്. ഒരു ജനതയെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളിൽ ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന ഹാരിസണിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരും. മനുഷ്യത്വ വിരുദ്ധ നിലപാട് നോക്കിയിരിക്കില്ല. ജനകീയമായി പ്രതിരോധിക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.





Leave a Reply