September 13, 2026

എം.ടി. പുസ്തകവനത്തിലെ ഏകാകി – ശ്രീകാന്ത് കോട്ടക്കൽ

0
20250115 212539
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ:പുസ്തകവനത്തിലെ ഏകാകിയും സാഹിത്യത്തെ ഉപാസിച്ച മനുഷ്യനുമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരനും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ നടത്തിയ എം.ടി. അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി.യുടെ രചനകൾ പുതുകാല എഴുത്തുകാർക്ക് പാഠമാണ്. പത്തായത്തിൽ നിന്ന് കർഷകൻ നെല്ലെടുത്തു കൊടുക്കുന്നപോലെ സൂക്ഷ്മതയോടെയാണ് എം.ടി. വാക്കുകൾ ഉപയോഗിച്ചത്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് വായനയും വായനശാലയുമായിരുന്നുവെന്നും ശ്രീകാന്ത് കോട്ടക്കൽ അനുസ്മരിച്ചു.

“വഴിയോരത്ത് വിൽക്കുന്ന പഴയപുസ്തകൾ തിരഞ്ഞെടുത്ത് വായിക്കുന്നത് എം.ടി.ക്ക് രസമായിരുന്നു. ഭക്ഷണത്തിന് ഒന്നുമില്ലെന്ന് പറയുന്നതുപോലെയാണ് അദ്ദേഹം പുസ്തകം കിട്ടിയില്ലെന്നു പറയുന്നത്. വായനയോടുള്ള അഭിനിവേശമാണ് എം.ടി.യെ നല്ല എഴുത്തുകാരനാക്കിയത്. ശർക്കരക്ക് പിന്നാലെ ഉറുന്പ് പോകുന്നപോലെ എം.ടി.യെന്ന സാഹിത്യകാരനെ തേടി വായനക്കാരെത്തി. തന്റെ മരണശേഷം സ്മാരകങ്ങള് നിർമിക്കരുതെന്നും വേണ്ടിവന്നാൽ ഗ്രന്ഥശാലകൾ പണിതോളുവെന്നും എം.ടി. പറഞ്ഞിരുന്നു”-ശ്രീകാന്ത് പറഞ്ഞു. പണ്ട് എം.ടി.യെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങിയത് ശ്രീകാന്ത് ഓർത്തെടുത്തു. വായിച്ചും ചിന്തിച്ചും വളരുവെന്നായിരുന്നു ഓട്ടോഗ്രാഫിൽ എം.ടി. കുറിച്ചത്.

“ഏകാന്തതയും ദാരിദ്രവും സാഹിത്യത്തിൽ ആവാഹിച്ചയാളായിരുന്നു എം.ടി. പ്രാദേശികത, നാട്ടറിവുകൾ, മിത്തുകൾ, ഉത്സവാഘോഷങ്ങൾ തുടങ്ങിയവയും രചനയിൽ വാങ്മയരൂപങ്ങളായി. എം.ടി.യുടെ വീടും പരിസരവുമായിരുന്നു അദ്ദേഹത്തിന്റെ കഥാഭൂപടം”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.

എം.ടി.യുടെ സിനിമകൾ, തിരക്കഥകൾ, അനുഭവക്കുറിപ്പുകൾ, പത്രപ്രവര്ത്തനജീവിതം എന്നിവയും യോഗം അനുസ്മരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സൂപ്പി പള്ളിയാൽ, ഡോ. കെ.ടി. അഷ്റഫ്, എം. ഗംഗാധരൻ, എ.കെ. ബാബു പ്രസന്നകുമാർ, കെ. പ്രകാശൻ, എം. സാജിത, ശ്രീജിത്ത് ശ്രീവിഹാർ എന്നിവർ സംസാരിച്ചു.

ചിത്രം- കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ നടത്തിയ എം.ടി. അനുസ്മരണത്തിൽ എഴുത്തുകാരൻ ശ്രീകാന്ത് കോട്ടക്കൽ സംസാരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *