റോഡുകളും നടപ്പാതയും വികസിക്കുമ്പോഴും മാനന്തവാടിയിൽ പൊതുജനത്തിന് അതിന്റെ ഗുണമില്ല
മാനന്തവാടി : റോഡുകളും നടപ്പാതയും വികസിക്കുമ്പോഴും മാനന്തവാടിയിൽ പൊതുജനത്തിന് അതിന്റെ ഗുണംലഭിക്കുന്നില്ല. വീതികൂട്ടിയ റോഡരികുകൾ വാഹനങ്ങൾ നിർത്തിയിടാനും നടപ്പാതകൾ മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കാഴ്ചയാണ് മാനന്തവാടിയിലുള്ളത്. മലയോര ഹൈവേയുടെ ഭാഗമായി റോഡും നടപ്പാതയും വികസിച്ചെങ്കിലും കാൽനടയാത്രക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നതാണ് സത്യം. നടപ്പാതകൾ മറ്റാവശ്യങ്ങൾക്കു ഉപയോഗിക്കുന്നതു കാണുന്നുണ്ടെങ്കിലും ഇതിനെതിരേ ചെറുവിരലനക്കാൻ നഗരസഭാ, പൊതുമരാമത്ത് അധികൃതരോ പോലീസ്, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാവുന്നില്ല.
മലയോര ഹൈവേയുടെ ഭാഗമായി മാനന്തവാടി-തലശ്ശേരി റോഡ് വികസിപ്പിച്ച് നിർമിച്ച നടപ്പാത ജീപ്പ് നിർത്തിയിടാനാണ് ഉപയോഗിച്ചിരുന്നത്. ക്ലബ്ബുകുന്ന് റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ നടപ്പാത നിർമിച്ചെങ്കിലും ഇവിടെ ചുമട്ടുതൊഴിലാളികൾ ഇരിപ്പിടമാക്കിയിരിക്കുകയാണിപ്പോൾ.രണ്ട് ചെറിയവാഹനങ്ങൾ കടന്നുപോകുമ്പോൾപോലും ഗതാഗതക്കുരുക്കനുഭവപ്പെടുന്ന റോഡാണിത്. പൊട്ടിയ വൈദ്യുതത്തൂൺ ഇരിപ്പിടമാക്കിയാണ് ചുമട്ടുതൊഴിലാളികൾ ഇവിടെ ഇരിക്കുന്നത്. ക്ലബ്ബുകുന്നു റോഡിൽനിന്ന് വലതുഭാഗത്തുകൂടി ഇറങ്ങിവരുന്ന കാൽനടയാത്രക്കാർക്ക് റോഡിലേക്ക് നടപ്പാതയിൽ ഇരിപ്പിടമുള്ളതിനാൽ റോഡിൽ ഇറങ്ങാതെ വരാൻകഴിയില്ല. വാഹനത്തിരക്കേറിയ സമയം പ്രായമായവരുംമറ്റും ഇതുമൂലം വലിയ പ്രയാസമനുഭവിക്കുന്നുണ്ട്.





Leave a Reply