മുള്ളൻകൊല്ലിയിൽ കോൺഗ്രസിനെ തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി
മുള്ളൻകൊല്ലി: മുള്ളൻകൊല്ലിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തകർക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢനീക്കങ്ങൾ അനുവദിക്കില്ലെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് കുമാർ. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വം പരിഹരിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സി.പി.എമ്മിന്റെ കുതന്ത്രമാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്ത് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇത് പൊതുജനമധ്യത്തിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വരുതിയിലാക്കി കോൺഗ്രസ് പ്രവർത്തകരെയും പാർട്ടിയെയും അപമാനിക്കാനുള്ള സി.പി.എം. നേതൃത്വത്തിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും രാജേഷ് കുമാർ ആവശ്യപ്പെട്ടു. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടക്കുന്ന ഭവന സന്ദർശനവും പ്രവർത്തന ഫണ്ട് ശേഖരണവും വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന വാർഡ് പ്രസിഡൻ്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മുള്ളൻകൊല്ലി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിനോ തോമസ് കടുപ്പിൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ജോസ് നെല്ലേടം, പി.കെ. ജോസ്, വാർഡ് പ്രസിഡൻ്റുമാരായ സജി കാഞ്ഞിരപ്പാറ, ജിജോ കണിയാപറമ്പിൽ, സുനിൽ പുലികുത്തി, ടോണി ചെറ്റവയൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply