പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് നേട്ടം; കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത മുന്നേറ്റം. കേവലം നാല് അംഗങ്ങൾ മാത്രമുള്ള ബി.ജെ.പിക്ക് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചതാണ് കോൺഗ്രസിനും സി.പി.എമ്മിനും രാഷ്ട്രീയ തിരിച്ചടിയായത്. ബി.ജെ.പി പിന്തുണയോടെ വിജയിച്ച കോൺഗ്രസ് അംഗങ്ങളായ ഗീത കുഞ്ഞിക്കണ്ണൻ, സെലിൻ മാനുവൽ എന്നിവർ ചെയർമാൻ സ്ഥാനങ്ങൾ രാജിവെച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് മണ്ഡലം കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും വിവാദങ്ങൾ അടങ്ങിയിട്ടില്ല.
യു.ഡി.എഫിലെ എട്ട് അംഗങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്ത സാഹചര്യം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച ഏഴുപേരും മുസ്ലിം ലീഗ് പ്രതിനിധിയായ ഒരംഗവുമാണ് ബി.ജെ.പിക്ക് വോട്ട് നൽകിയത്. പാർലമെന്ററി പാർട്ടി യോഗത്തിലെ നിർദ്ദേശപ്രകാരമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്ന അംഗങ്ങളുടെ വെളിപ്പെടുത്തൽ കോൺഗ്രസ് മണ്ഡലം നേതൃത്വത്തെ വെട്ടിലാക്കി. നേതൃത്വത്തിന്റെ അറിവോടെയാണോ ഈ വോട്ട് മറിക്കൽ നടന്നതെന്നും, അങ്ങനെയല്ലെങ്കിൽ എന്തുകൊണ്ട് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നുമുള്ള ചോദ്യം ശക്തമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുൽപ്പള്ളിയിലെ ഈ ബി.ജെ.പി – കോൺഗ്രസ് ബന്ധം രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം നീക്കം. സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്കിടയിലും നേതൃത്വത്തിന്റെ ഈ നിലപാട് വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.





Leave a Reply