രേഷ്മയുടെ ആത്മഹത്യ: ബ്ലേഡ് മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: നെന്മേനിയിലെ കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ സുൽത്താൻബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയയെ നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് കോളിയാടി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോളിയാടി സ്വദേശി ജിനേഷ് സുൽത്താൻബത്തേരി സ്വദേശികളായ മധു, മനു എന്നിവരിൽ എന്നിവരിൽ നിന്ന് 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബിസിനസ് ആവശ്യത്തിനുവേണ്ടി വാങ്ങിയ തുകയിൽ 15 ലക്ഷം രൂപ ജിനീഷ് മടക്കി നൽകുകയും ചെയ്തതാണ്. 15 ലക്ഷം രൂപ മടക്കി നൽകിയിട്ടും വീണ്ടും 40 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തതായി ജിനീഷ് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. പോലീസിൽ നിന്ന് നീതി കിട്ടാത്ത സാഹചര്യത്തിലും ബ്ലേഡ് മാഫിയയുടെ ഭീഷണി സഹിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലും ജിനീഷ് തൊഴിൽ തേടി ഇസ്രായേലിലേക്ക് പോവുകയും ഇസ്രായേലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ മരണമടയുകയും ചെയ്തു. തന്റെ ഭർത്താവിന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ കഴിയുന്ന ജിനീഷിന്റെ ഭാര്യ രേഷ്മയെയും ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയുണ്ടായി. 20 ലക്ഷം രൂപ വായ്പ വാങ്ങുമ്പോൾ നൽകിയ ചെക്കും പേപ്പുറും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കോടതിയിൽ ചെക്ക് കേസ് നൽകി രേഷ്മയ്ക്കും കുഞ്ഞിനും അവകാശപ്പെട്ട കിടപ്പാടം സ്വന്തമാക്കാനുള്ള നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഭർത്താവ് മരിച്ചു മൂന്നുമാസം തികയും മുമ്പേ രേഷ്മ ജീവനൊടുക്കിയത്. ബ്ലേഡ് മാഫിയ സംഘങ്ങളിൽ നിന്ന് തനിക്കുള്ള ഭീഷണിയെ സംബന്ധിച്ച് ആത്മഹത്യ ചെയ്യുന്നതിന് മുമ്പേ രേഷ്മ സുൽത്താൻബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഒതുക്കി തീർക്കുകയാണ് പോലീസ് ചെയ്തത്. തന്റെ ഭർത്താവ് മരണമടഞ്ഞതിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും ഇന്ത്യൻ എംബസിക്കും പലതവണ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് രേഷ്മ ഫോണിലൂടെയും നിവേദനത്തിലൂടെയും ആവശ്യപ്പെട്ടിരിന്നുവെങ്കിലും പരിഹാരം ഒന്നുമായില്ല.
ബ്ലേഡ്മാഫിയ ഭീഷണിപ്പെടുത്തുകയും സ്വത്തുക്കൾ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിൽ മനംനൊന്താണ് രഷ്മ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് മധുവിനെയും സംഘാ ഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപെട്ടു. ആളുകളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്ന ബ്ലേഡ് മാഫിയ സംഘത്തെ അമർച്ച ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. രേഷ്മയുടെയും ജിനീഷിന്റെയും ആറു വയസ്സ് പ്രായമുള്ള കുഞ്ഞിനവകാശപ്പെട്ട കോളിയാടിയിലെ വീടും സ്ഥലവും കൈവശപ്പെടുത്താൻ ബ്ലേഡ്മാഫിയ നടത്തുന്ന ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി തടയുമെന്നും ഭൂമിയിൽ പ്രവേശിപ്പിക്കാൻ ബ്ലേഡ് സംഘത്തെ അനുവദിക്കില്ലെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജിനേഷ് ഇസ്രായേലിൽ മരിക്കാനിടയായ സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അർഹതപ്പെട്ട സാമ്പത്തിക സഹായം ജിനീഷിന്റെ കുഞ്ഞിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാന മന്ത്രി,കേരള മുഖ്യമന്ത്രി,, കേരളത്തിലുള്ള കേന്ദ്ര മന്ത്രിമാർ,വയനാട് പാർലമെന്റ് അംഗം എന്നിവർക്ക് നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ കെ ഗംഗാധരൻ ആത്താർ, കൺവീനർ എബി ജോസഫ്, യുകെ പ്രേമൻ, ഖാദർ മാടക്കര, ജോയിൻ്റ് കൺവീനർമാർ, നെന്മേനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കെ കെ പോൾസൺ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി മൊയ്തീൻ, ബി ജെ പി പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ്‌കുമാർ, കുടുംബാംഗങ്ങളായ ഷൈബ, ബിന്ദു, എന്നിവർ പങ്കെടുത്തു.





Leave a Reply