നാടിനെ വിറപ്പിച്ച കാട്ടുകൊമ്പന്മാർ വനത്തിലേക്ക് മടങ്ങി
പനമരം: കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഒരു പകൽ മുഴുവൻ ഭീതി പടർത്തിയ രണ്ട് കാട്ടുകൊമ്പന്മാർ ഒടുവിൽ പാതിരിയമ്പം ചെക്കിട്ട വനത്തിലേക്ക് മടങ്ങി. കഴിഞ്ഞ രാത്രി കാടിറങ്ങിയ ആനകൾ ഇന്ന് രാവിലെ പനമരം മേച്ചേരിക്കുന്നിൽ എത്തിയതോടെയാണ് നാട്ടുകാർ പരിഭ്രാന്തരായത്. ജനവാസ കേന്ദ്രങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും സഞ്ചരിച്ച ആനകൾ വ്യാപകമായ കൃഷിനാശം വരുത്തിവെച്ചു. വനംവകുപ്പ് അധികൃതർ പനമരത്ത് നിന്ന് താഴെ നെല്ലിയമ്പത്ത് എത്തിച്ച ആനകൾ, തുടർന്ന് നെല്ലിയമ്പം എൽ.പി. സ്കൂൾ പരിസരവും മദ്രസയും കടന്ന് കായക്കുന്ന് വഴിയാണ് ഉച്ചയോടെ വനത്തിലേക്ക് കയറിയത്. ഇതിനിടെ പലരും ആനകളുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ പാതിരിയമ്പത്ത് എത്തിയ ഡി.എഫ്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതേത്തുടർന്ന് വനാതിർത്തിയിൽ അടിയന്തരമായി പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്ന് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം തണുത്തത്.





Leave a Reply