അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ
പുൽപള്ളി: അവധിക്കാലം മൊബൈൽ ഫോണിന് മുന്നിൽ തളച്ചിടാതെ വേറിട്ട മാതൃകയുമായി പുൽപ്പള്ളിയിലെ സഹോദരങ്ങൾ. പുൽപ്പള്ളി-ആലൂർകുന്ന് തീരദേശ ഹൈവേയിൽ യാത്രക്കാർക്ക് ഉപ്പിലിട്ട മാങ്ങ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ എന്നിവ വിൽപന നടത്തിയാണ് റയാൻ ഷിജോ, എൽവിൻ ഷിജോ, ഇവാനാ ഷിജോ എന്നീ സഹോദരങ്ങൾ ശ്രദ്ധേയരാകുന്നത്. പത്തും പതിനഞ്ചും രൂപ നിരക്കിൽ വിൽക്കുന്ന വേനൽക്കാല പാനീയങ്ങൾക്കും പഴങ്ങൾക്കും യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികളായ ഇവർ രാവിലെ മുതൽ രാത്രി വരെ മൊബൈലിൽ സമയം കളയുന്ന ശീലം ഒഴിവാക്കി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ കൊച്ചു ബിസിനസ് ആരംഭിച്ചത്. മൂത്ത സഹോദരൻ റയാൻ കരാട്ടെ ക്ലാസ് കഴിഞ്ഞ് എത്തിയ ശേഷം ഉച്ച മുതലാണ് കച്ചവടത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ എൽവിനും ഇവാനയും ചേർന്നാണ് വിൽപന നിയന്ത്രിക്കുന്നത്. മക്കളുടെ ഈ സംരംഭത്തിന് മാതാപിതാക്കളായ ഷിജോയും ലിന്റയും പൂർണ്ണ പിന്തുണ നൽകുന്നു. പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ കുറുവ ദ്വീപിലേക്ക് പോകുന്ന വിനോദസഞ്ചാരികളും യാത്രക്കാരും കുട്ടികളുടെ ഈ കൊച്ചു സംരംഭത്തെ വലിയ പ്രോത്സാഹനത്തോടെയാണ് കാണുന്നത്.





Leave a Reply