പുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടു
പുൽപ്പള്ളി: കനറാ ബാങ്ക് പുൽപ്പള്ളി ശാഖയിൽ സുഹൃത്തുക്കളുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ അപ്രൈസർ കെ.ആർ. സഹജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അഞ്ച് വായ്പകളിലായി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ബാങ്കിന്റെ സോണൽ മാനേജർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
റീജനൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബാങ്കിൽ മൂന്ന് മാസം കൂടുമ്പോഴും നടത്തുന്ന പതിവ് റീ-അപ്രൈസലിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. സംശയം തോന്നിയ ജീവനക്കാർ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ബാങ്കിൽ ജോലി ചെയ്യുന്നതിനാൽ സ്വന്തം പേരിൽ സ്വർണ്ണം പണയം വെക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് സഹജൻ സുഹൃത്തുക്കളായ അഞ്ച് പേരുടെ പേരിൽ വായ്പയെടുത്തത്. വായ്പാ രേഖകളിൽ ഒപ്പിട്ടു നൽകുക മാത്രമായിരുന്നു ഇവർ ചെയ്തത്. ഇവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കില്ലെന്നും പണയം വെച്ചത് മുക്കുപണ്ടമാണെന്നതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ പണം തിരിച്ചുനൽകി കേസ് ഒഴിവാക്കാൻ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നുവെങ്കിലും ബാങ്ക് അധികൃതർ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയ അഞ്ച് വായ്പകൾ ഒഴികെ ബാക്കിയെല്ലാം സുരക്ഷിതമാണെന്ന് ബാങ്കിന്റെ ആഭ്യന്തര പരിശോധനയിൽ കണ്ടെത്തി. ശാഖയിൽ പണയംവെച്ച എല്ലാ സ്വർണ്ണവും വായ്പകളും സുരക്ഷിതമാണെന്നും ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
അപ്രൈസറുടെ ആസൂത്രണം ഇങ്ങനെ:
2026 ജൂലൈ മാസത്തിലാണ് സഹജൻ 5 സുഹൃത്തുക്കളുടെ പേരിൽ ഈ വ്യാജ സ്വർണ്ണ ഉരുപ്പടികൾ പുതുക്കി വച്ചത്. പണയം പുതുക്കി വച്ചാൽ ത്രൈമാസ പരിശോധനയിൽ ഇത് കണ്ടെത്താനാവില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ സെപ്റ്റംബർ 15-ന് നടക്കേണ്ടിയിരുന്ന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ സെപ്റ്റംബർ 12-ന് തന്നെ എത്തിയതാണ് ഇയാളെ കുടുക്കിയത്. വൈദ്യുതി വകുപ്പിലെ കളക്ഷൻ ഏജന്റിന്റെ പേരിൽ 3.80 ലക്ഷവും മറ്റു നാലുപേരുടെ പേരിൽ ആറ് ലക്ഷത്തിൽ കൂടുതലുമാണ് വായ്പയുള്ളത്.
വ്യാജ സ്വർണ്ണം സംബന്ധിച്ച് അപ്രൈസർ പറയുന്നത് ഇപ്രകാരമാണ്: 2025 ജൂലൈയിൽ ഗൾഫുകാരായ ദമ്പതിമാർ പലതവണയായി ബാങ്കിലെത്തി പണയം വെച്ച സ്വർണ്ണം തിരക്കുമൂലം കൃത്യമായി പരിശോധിച്ചില്ലെന്നും, പിന്നീട് നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതെന്നുമാണ് ഇയാൾ പറയുന്നത്. ഇവർ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇംഗ്ലണ്ടിലേക്ക് കടന്നുവെന്നാണ് മറുപടി ലഭിച്ചത്. പെട്ടെന്ന് പണത്തിന്റെ ആവശ്യം വന്നതുകൊണ്ടാണ് മുക്കുപണ്ടം പണയം വെച്ചതെന്നും, പണം ശരിയായാൽ തിരിച്ചെടുക്കാമെന്നും ഇവർ മറുപടി നൽകിയെങ്കിലും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതോടെയാണ് പണയം പുതുക്കി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് ഇയാൾ പറയുന്നു.
അതേസമയം, ഇത്രയും ഗൗരവകരമായ കുറ്റകൃത്യം നടന്നിട്ടും ബാങ്ക് അധികൃതർ രേഖാമൂലം പരാതി നൽകാത്തതും, നൽകിയ പരാതി തിരികെ വാങ്ങിയതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ബാങ്കിൽ സ്വർണ്ണം പണയം വെച്ചിരിക്കുന്ന ജനങ്ങൾ വലിയ അങ്കലാപ്പിലാണ്.





Leave a Reply