August 10, 2026

ശൈലജക്ക് തയ്യൽ മെഷീൻ, മെഹനക്ക് സൈക്കിൾ ; ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞവർക്ക് രാഹുൽഗാന്ധിയുടെ സ്നേഹസമ്മാനം

0
Img 20240908 131652
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശൈലജക്ക് തയ്യൽ മെഷീൻ, മെഹനക്ക് സൈക്കിൾ…ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞവർക്ക് സാന്ത്വനമായി ലോക്സഭാ പ്രതിപക്ഷേ നേതാവ് രാഹുൽഗാന്ധിയുടെ സ്നേഹ സമ്മാനം. മുണ്ടക്കൈ ഉരുളപൊട്ടലിലിൽ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായ ശൈലജക്ക് തുണി തയ്ച്ചുകൊടുക്കുന്നത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്ന് മക്കളെ പഠിപ്പിച്ചത്… സാധാരണക്കാരായ ഇവരുടെ കുടുംബം മൂത്ത മകളുടെ കല്യാണത്തിന് വേണ്ടി അവരുടെ ചിലവുകൾ ഒക്കെ ചുരുക്കി കൂട്ടിവെച്ച സമ്പാദ്യം ഒക്കെ മലവെള്ളപാച്ചിലിൽ നഷ്ടമായി. സ്കൂൾ റോഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്… എന്നാൽ ഇന്നിവരുടെ വീട് നിന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്… തയ്യൽ മെഷിനെ ആശ്രയിച്ചായിരുന്നു അവർ ജീവിച്ചിരുന്നത്.. ഭർത്താവിന് കൂലിപ്പണിയാണ്. മക്കളുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം അവരുടെ മുന്നിൽ ചോദ്യചിഹ്നമാണ്… അതുപോലെ മകൻ പഠനത്തിനായി വാങ്ങിയ ലാപ്ടോപ് അടവ് തീർന്നതിന്റെ പിറ്റേ മാസം ആണ് ഉരുപൊട്ടലിൽനഷ്ടപ്പെട്ടുപോയത്…അവരുടെ സർവ്വതും നഷ്ട്ടപെട്ടു പോയി… ജീവൻ തിരികെ കിട്ടിയെങ്കിലും എല്ലാത്തരത്തിലും അവർക്കു നഷ്ട്ടങ്ങൾ മാത്രം ബാക്കി. ഇതിനിടയിലാണ് ചെറുതെങ്കിലും അവരുടെ ആഗ്രഹവും ജീവിതോപാദിയുമായ തയ്യൽ മെഷീൻ രാഹുൽഗാന്ധി യിലൂടെ അവർക്ക് ലഭിച്ചിരിക്കുന്നത്..

 

മെഹനക്ക് ഉരുൾ കവർന്ന സൈക്കിളിന് പകരം മറ്റൊന്ന് എത്തിക്കുമ്പോൾ

അവളുടെ മുഖത്ത് സന്തോഷപ്പൂത്തിരികൾ കത്തി. കൂട്ടുകാരി കിങ്ങിണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കിടയിലും ഏറെ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവളില്‍ ഒരാഹ്ലാദത്തിന്റെ മിന്നലാട്ടം ഉണ്ടായത്. രാഹുല്‍ഗാന്ധി നല്‍കിയ സൈക്കിള്‍ ഏറ്റുവാങ്ങുമ്പോള്‍ ആ മുഖത്ത് കണ്ട സന്തോഷം ദുരന്തരാത്രിയില്‍ നഷ്ടപ്പെട്ടതായിരുന്നു. ആ കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ ചൂരല്‍മലയെ വിഴുങ്ങിയപ്പോള്‍. ഒരുപാട് പേരുടെ ജീവിതവും സ്വപ്‌നങ്ങളും സമ്പാദ്യവും മണ്ണിനടിയിലായി. ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ കാത്തുനിന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഇപ്പൊ ഇവിടെ ഉണ്ടാവില്ല. മെഹനയുടെ ഉപ്പ ജംഷീര്‍ പറഞ്ഞ വാക്കുകളാണ്. എന്താണ് സംഭവിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ക്കുന്നില്ല. കുറേ ഹെലികോപ്റ്റര്‍ തൊട്ടടുത്ത് ഒന്നിച്ചു വന്നത് പോലെ ഒരു ശബ്ദം. ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എല്ലാരും ഇറങ്ങി ഓടി. ഓടുന്നതിനിടയില്‍ മെഹന തന്റെ കൂട്ടുകാരി കിങ്ങിണിയെ തിരക്കി തൊട്ടടുത്ത റൂമിലേക്ക് പോയി. ആ ഓട്ടത്തില്‍ കിങ്ങിണിയും മെഹനയും പെട്ടെന്ന് വന്ന ആ വലിയ കയത്തില്‍പ്പെട്ടു. മണിക്കൂറുകള്‍ പോയി. തന്റെ മോള്‍ ഒഴിക്കില്‍പ്പെട്ടുവെന്ന വാര്‍ത്ത വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നുകൊണ്ടേയിരുന്നു. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജംഷീറിന് കൂട്ടുകാരുടെ ഫോണ്‍ വന്നു നിന്റെ മോളെ കിട്ടി. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒലിച്ചു ചെന്നെത്തിയത് സ്‌കൂളിന്റെ പിന്‍ഭാഗത്ത്. നഷ്ടപ്പെട്ട തന്റെ മകളെ മാറോടു ചേര്‍ത്തപ്പോള്‍ ജംഷീറിന്റെ ഉള്ളൊന്ന് പിടിച്ചു. ശരീരമാസകലം മുറിവുകള്‍ വന്നിട്ടുണ്ടായിരുന്നു. വെള്ളത്തില്‍ നിന്ന് എടുത്തിട്ട് വരുമ്പോള്‍ മെഹന ചോദിച്ചത് രണ്ടുകാര്യങ്ങളായിരുന്നു. ഒന്ന് അവളുടെ ഉപ്പ കഴിഞ്ഞ പെരുന്നാളിന് മേടിച്ചു കൊടുത്ത പ്രിയപ്പെട്ട സൈക്കിള്‍. മറ്റൊന്ന് അവളുടെ കൂട്ടുകാരി കിങ്ങിണി. ഇതിന് ശേഷമാണ് വാര്‍ഡ് മെമ്പറായ സുകന്യ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസില്‍ മെഹനക്ക് ഒരു സൈക്കിള്‍ ആവശ്യപ്പെട്ടത്. വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍ വഴി ആ സൈക്കിള്‍ കഴിഞ്ഞ ദിവസം മെഹനയുടെ വീട്ടിലെത്തിച്ചു. അത് കിട്ടിയപ്പോള്‍ അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. കാണാതായ കിങ്ങിണിയെ കുറിച്ചുള്ള വേദനിക്കുന്ന ഓര്‍മ്മകള്‍ക്കിടയിലും അവളുടെ മുഖത്ത് സന്തോഷം നിറയുന്ന കാഴ്ചയായിരുന്നു കാണാനായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *