മുണ്ടക്കൈ–ചൂരൽമല പുനരധിവാസം കോടതിവിധി സ്വാഗതാർഹം: സിപിഐ എം
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന കോടതിവിധി സിപിഐ എം ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്‌തു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സ്‌പെഷ്യൽ ഓഫീസറെ സർക്കാർ നിയമിച്ചതും സ്വഗതാർഹമാണ്.
പുനരധിവാസ നടപടികൾ പുരോഗമിക്കുമ്പോഴായിരുന്നു എസ്‌റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഹാരിസണിന്റെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലും ദുരന്തനിവാരണ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. രണ്ടിടത്തായി ടൗൺഷിപ്പ് നിർമിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സർക്കാർ തീരുമാനങ്ങൾക്ക് ഇപ്പോൾ കോടതിയും അംഗീകാരം നൽകി. കേസ് നിലനിൽക്കുമ്പോഴും ഭൂമി ഏറ്റെടുക്കാനും മാതൃകാ ടൗൺഷിപ്പിന് രൂപരേഖയൊരുക്കാനും സർക്കാർ നടത്തിയ ഒരുക്കങ്ങൾ മാതൃകാപരമായി. കോടതിവിധി വരും മുമ്പേ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് നടപടികൾ ആരംഭിച്ചു. സർക്കാരിന്റെ ആത്മവിശാസവും ദുരന്തബാധിതരോടുള്ള കരുതലുമാണ് ഇത് തെളിയിക്കുന്നത്. പുനരധിവാസത്തിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താനും രാഷ്‌ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് കോടതി വിധി. വീട് വാഗ്‌ദാനം ചെയ്‌തവരുമായി ജനുവരി ഒന്നിന് മുഖ്യമന്ത്രി ചർച്ച നടത്തും. എത്രയും വേഗം പുനരധിവാസം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാരിന്റേത്. ഇതിന് പൂർണ പിന്തുണനൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.





Leave a Reply