ചൂരൽമലയ്ക്ക് എംജിഎമ്മിന്റെ ‘നെൽത്താങ്ങ്’
മാനന്തവാടി:കലയിൽ മാത്രമല്ല കതിരിലും നൂറുമേനി വിളയിക്കാനാകുമെന്ന് തെളിയിക്കുകയാണ് മാനന്തവാടി എംജിഎം സ്കൂളിലെ വിദ്യാർഥികൾ.മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൻ്റെ ഇരയായ വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് ഗതാഗതത്തിനായി സ്കൂൾ ബസ് വാങ്ങി നൽകുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ടീം എംജിഎം ഒരേക്കർ സ്ഥലത്ത് നെല്ല് കൃഷി ചെയ്ത് മാതൃകയായത്. തൃശ്ശിലേരിയിൽ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കുട്ടികൾ നെൽക്കൃഷി ചെയ്തത്. നാട്ടി മുതൽ കൊയ്ത്ത് വരെയുള്ള എല്ലാ പണികളും കുട്ടികൾ തന്നെയാണ് ചെയ്തത്. നിലം ഒരുക്കുന്നതിനും മറ്റുമായി ഏകദേശം 25000 രൂപയോളം മുതൽമുടക്കി. പാലക്കാടൻ മട്ടയാണ് കൃഷി ചെയ്തത്. വിദ്യാർഥികളും അധ്യാപകരും ചേർന്ന് നഞ്ചപ്പാടത്ത് വിളവെടുപ്പ് ഉത്സവമാക്കി. കൊയ്ത്ത് കഴിഞ്ഞപ്പോൾ 20 ക്വിന്റലോളം നെല്ലാണ് കുട്ടികൾക്ക് ലഭിച്ചത്. വിളവെടുത്ത നെല്ല് ജനകീയ ലേലത്തിൽ വച്ച് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ബസ് വാങ്ങാൻ വിനിയോഗിക്കും. പൂർവ വിദ്യാർഥികൾ അടക്കമുള്ളവരുടെ സഹകരണത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് സ്കൂൾ മാനേജർ സഖറിയ വെളിയത്ത്, പ്രിൻസിപ്പൽ മാത്യു സഖറിയ എന്നിവർ അറിയിച്ചു.





Leave a Reply