ചുഴലി പാലം നിര്‍മാണം 22.91 കോടി രൂപയുടെ ടെന്‍ഡറിലേക്ക് അഡ്വ ടി സിദ്ധീഖ് എം എൽ എ അറിയിച്ചു
കല്‍പ്പറ്റ:ചുഴലി പ്രദേശത്ത് വര്‍ഷങ്ങളായി അപകട ഭീഷണിയിലായിരുന്ന പഴയപാലത്തിന് പകരം പുതിയ ആധുനിക പാലം നിര്‍മ്മിക്കാന്‍ നടപടി തുടങ്ങി. കേരള പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ ആർ എഫ് ബി ) മുഖേന 22.91 കോടി രൂപയുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചതായി കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധീഖ് അറിയിച്ചു.
2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നടപ്പിലാകാതെ നീണ്ടുപോയ പദ്ധതി, എം.എല്‍.എ ടി സിദ്ധീഖിന്റെ ഇടപെടലോടെ വീണ്ടും സജീവമായി. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കിഫ്ബിയുമായും പ്രദേശവാസികളുമായും യോഗങ്ങള്‍ നടത്തി പൊതുസമ്മതം ഉറപ്പാക്കിയ ശേഷമാണ് പദ്ധതി ഭരണാനുമതി നേടി ടെന്‍ഡര്‍ ഘട്ടത്തിലെത്തിയത്.
37.5 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാന്‍ പാലത്തില്‍ 10.65 മീറ്റര്‍ വീതിയില്‍ 8.40 മീറ്റര്‍ വാഹന ഗതാഗതത്തിനും 1.25 മീറ്റര്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാതയും ഒരുക്കും. ദേശീയപാത 766യില്‍ നിന്ന് 3.635 കിലോമീറ്റര്‍ അപ്രോച്ച് റോഡുകളും ഡ്രെയിനേജ്, കല്‍വര്‍ട്ടുകള്‍, സംരക്ഷണ ഭിത്തികള്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടും. വൈദ്യുതി, ജലവിതരണ ലൈന്‍ മാറ്റിസ്ഥാപിക്കല്‍ പോലുള്ള അനുബന്ധ പ്രവൃത്തികളും നടപ്പാക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.പാലം പൂര്‍ത്തിയായാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും വ്യാപാരികള്‍ക്കും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാസൗകര്യം ലഭ്യമാകും. കല്‍പ്പറ്റയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായക മുന്നേറ്റമായി ചുഴലി പാലം മാറുമെന്നും എംഎല്‍എ പറഞ്ഞു.





Leave a Reply