April 30, 2026

ടി സിദ്ദിഖിന്റെ പ്രചരണത്തിന് ആവേശം പകര്‍ന്ന് മറിയ ഉമ്മന്‍

0
WhatsApp Image 2026-04-01 at 8.38.50 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനപരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍. ബുധനാഴ്ച രാവിലെ പടിഞ്ഞാറത്തറ പതിനാറാം മൈലില്‍ നിന്നും ആരംഭിച്ച പര്യടനപരിപാടികളുടെ ഉദ്ഘാടനം മറിയ ഉമ്മന്‍ നിര്‍വഹിച്ചു.

കഴിഞ്ഞ പത്തുവര്‍ഷക്കാലം വികസനവും കരുതലുമില്ലാത്ത നാളുകളായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന യു ഡി എഫ് ഭരണകൂടം തിരികെ കൊണ്ടുവരണം. യു ഡി എഫ് മുന്നോട്ടുവെക്കുന്ന അഞ്ചു ഗ്യാരണ്ടികളും സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ടി സിദ്ദിഖ് നടത്തിയത്. വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അദ്ദേഹത്തെ വിജയിപ്പിക്കണം. തന്റെ പിതാവിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന നാളുകളാണ് ഓര്‍മ്മ വരുന്നതെന്നും മറിയഉമ്മന്‍ പറഞ്ഞു.

പടിഞ്ഞാറത്തറയില്‍ നിരവധിപേരായിരുന്നു പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ബുധനാഴ്ച ആദ്യപര്യടന കേന്ദ്രത്തില്‍ വെച്ച് സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ലിബിന സഞ്ജയെ മറിയാ ഉമ്മന്‍ ഷാളണിയിച്ച് സ്വീകരിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ഉദ്ഘാടനചടങ്ങില്‍ യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സലീംമേമന, പി പി ആലി, പി കെ അബ്ദുറഹ്‌മാന്‍, ഹാരിസ് കണ്ടിയന്‍, റസാഖ് കല്‍പ്പറ്റ, എം വി ജോണ്‍, ജോണി നന്നാട്, പി കെ വര്‍ഗീസ്, പോള്‍സണ്‍ കൂവക്കല്‍, അസ്മ കെ കെ, ജോസഫ് പുല്ലുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പുതുശ്ശേരിക്കടവിലായിരുന്നു സ്വീകരണം. പതിവുപോലെ അതിരാവിലെ തന്നെ നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാണുന്നതിനായി ഇവിടെയും എത്തിയിരുന്നത്. കടകളിലും, കാല്‍നടയാത്രക്കാരോടും, വാഹനങ്ങളില്‍ കടന്നുപോയവരോടും ഓട്ടോറിക്ഷാ തൊഴിലാളികളോടുമെല്ലാം വോട്ടുചോദിച്ചുകൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക്. കുപ്പാടിത്തറ, മുണ്ടക്കുറ്റി, ചേര്യംകൊല്ലി, ബാങ്കുകുന്ന്, കുറുമണി, കൊച്ചേട്ടന്‍ കവല എന്നിങ്ങനെ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത് വലിയ സ്വീകാര്യതയും പിന്തുണയുമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ജനപ്രതിനിധിയെന്ന നിലയിലും, സ്വന്തമായി നടപ്പിലാക്കിയ പദ്ധതികളുടെ പേരിലുമെല്ലാം ജനകീയനായ ടി സിദ്ദിഖിനെ കാത്ത് അമ്മമാരും, വയോജനങ്ങളും, സ്ത്രീകളുമെല്ലാം പലയിടങ്ങളിലും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അവഗണിച്ച എല്ലാ പദ്ധതികളും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് വിവിധ കേന്ദ്രങ്ങളിലെ മറുപടി പ്രസംഗത്തില്‍ സിദ്ദിഖ് പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം ജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന നികുതിഭാരങ്ങളും, വയനാടിനോടുള്ള അവഗണനയുമെല്ലാം വിവിധ നേതാക്കള്‍ പര്യടനകേന്ദ്രങ്ങളില്‍ ചൂണ്ടിക്കാട്ടി. ഉച്ചക്ക് ശേഷം മില്ലുമുക്ക്, അരമ്പറ്റക്കുന്ന്, ഞെര്‍ലേരി, ചെന്നലോട്, കാപ്പിക്കളം, പന്തിപ്പൊയില്‍, ആലക്കണ്ടി, ബപ്പനം, തെങ്ങുമുണ്ട, പാണ്ടന്‍കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പടിഞ്ഞാറത്തറയിലായിരുന്നു ആറാംദിവസത്തെ പര്യടനപരിപാടികളുടെ സമാപനം. പരസ്യപ്രചരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ യു ഡി എഫ് പ്രചരണത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *