വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ പുനസ്ഥാപിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൽപ്പറ്റ: വയനാട്ടുകാരുടെ ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ജില്ലാ മെഡിക്കൽ കോളേജ്, ആസ്ഥാനമായ കൽപ്പറ്റയിലെ മടക്കിമലയിൽ തന്നെ പുനസ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കൽപ്പറ്റ യൂണിറ്റിലെ വ്യാപാരികളുടെ ഒറ്റക്കെട്ടായ ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് വേണ്ട ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ച് സമിതി ഭാരവാഹികൾ കൃഷി മന്ത്രി ടി. സിദ്ധിക്കിന് ഉപഹാരവും നിവേദനവും നൽകി.
ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരാൻ ഏതാണ്ട് ഒരേ ദൂരപരിധി വരുന്നതുമായ മടക്കിമലയിൽ കോളേജിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭിച്ചിട്ടുള്ളതാണ്. അതിലേക്കുള്ള റോഡ് പണിയടക്കം മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങി ഉദ്ഘാടനവും നിർവഹിച്ചിരുന്നതുമാണ്. എന്നാൽ, പിന്നീട് ചില സ്വാർത്ഥ താല്പര്യക്കാരും കണ്ണൂർ ലോബിയും ചേർന്ന് ഇതിനെ വടക്കേ വയനാടിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നുവെന്ന് സമിതി ആരോപിക്കുന്നു. നിലവിൽ ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് എന്ന പേര് സ്ഥാപിച്ചതൊഴിച്ചാൽ വയനാട്ടിലെ ആതുരസേവന മേഖലയ്ക്ക് ഗുണകരമായ ഒന്നും സംഭവിച്ചിട്ടില്ല.
നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം നിരവധി രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിച്ച് കഴിയുന്നത്. താമരശ്ശേരി ചുരത്തിലെ യാത്രാക്കുരുക്ക് മൂലം രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ദിവസേന വഴിയിൽ കുടുങ്ങുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വയനാട്ടുകാർക്കെല്ലാം ഒരുപോലെ പ്രയോജനകരവും സഹായകരവുമായ രീതിയിൽ മെഡിക്കൽ കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യമാവണമെങ്കിൽ അത് കൽപ്പറ്റയിലെ മടക്കിമലയിൽ തന്നെ വന്നേ മതിയാകൂ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ജനറൽ ബോഡി ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Leave a Reply