പന്നിയിറച്ചി വില ഏകീകരിച്ചു; വയനാട്ടിൽ ജൂലൈ 1 മുതൽ കിലോയ്ക്ക് 340 രൂപ
മാനന്തവാടി: വയനാട് ജില്ലയിൽ പന്നിയിറച്ചി വില ഏകീകരിച്ചതായി മീറ്റ് അസോസിയേഷൻ, ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പുതിയ തീരുമാനപ്രകാരം ജില്ലയിൽ ഒരു കിലോ പന്നിയിറച്ചിയുടെ വില 340 രൂപയായിരിക്കും. പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
ആറ് മാസം മുമ്പ് വരെ ജില്ലയിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 300 രൂപയായിരുന്നു വില. അക്കാലയളവിൽ പ്രാദേശികമായി പന്നികൾ യഥേഷ്ടം ലഭ്യമായിരുന്നതിനൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ പന്നികൾ എത്തിയിരുന്നു. എന്നാൽ നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് പൂർണ്ണമായി നിലയ്ക്കുകയും, തീറ്റയടക്കമുള്ള ഉൽപ്പാദനച്ചെലവ് കുത്തനെ ഉയരുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിലായി. ഉൽപ്പാദനത്തിലുണ്ടായ കുറവും കർഷകരെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത വിലകളിലായിരുന്നു പന്നിയിറച്ചി വിൽപ്പന നടത്തിയിരുന്നത്. ചില ടൗണുകളിൽ കിലോയ്ക്ക് 350 രൂപ വരെ ഈടാക്കുന്ന സാഹചര്യമുണ്ടായതോടെയാണ് ഉപഭോക്താക്കൾക്കും കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിൽ വില ഏകീകരിക്കാൻ സംഘടനകൾ തീരുമാനിച്ചത്.





Leave a Reply