ഓപ്പറേഷൻ തൂഫാൻ; ഒരു മാസത്തിനുള്ളിൽ 135 കേസുകളിലായി പിടിയിലായത് 148 പേർ
കൽപ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഒരു മാസത്തിനുള്ളിൽ വിവിധ സ്റ്റേഷനുകളിലായി 135 കേസുകൾ രജിസ്റ്റർ ചെയ്തു. 148 പേരെ പിടികൂടി. 110.267 ഗ്രാം എം.ഡി.എം.എയും, എട്ട് കിലോ ഗ്രാമോളം കഞ്ചാവും, 7.7 ഗ്രാം ഹാഷിഷ് ഓയിലും, 101 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ഇതിനു പുറമെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി(COTPA) ബന്ധപ്പെട്ട് 66 പേരെ പിടികൂടിയിട്ടുണ്ട്. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികളും കണ്ടെടുത്തു. ജൂൺ ഒന്ന് മുതൽ 30-ാം തീയതി വരെയുള്ള കണക്കാണിത്.
ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികളും പോലീസ് സ്വീകരിക്കും. പ്രത്യേക പരിശീലനം ലഭിച്ച നാർക്കോട്ടിക് സ്നിഫർ ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡും, പോലീസ് ഡ്രോണും പരിശോധനയിൽ സജീവമാണ്. സമൂഹത്തിൽ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷൻ തൂഫാനിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ പോലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളും ‘തൂഫാൻ പോരാളി’യാകുക
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുക
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
(വാട്സ്ആപ്പ് നമ്പർ)
9995966666
(വിളിച്ച് അറിയിക്കാം )
9497979794
9497927797





Leave a Reply