കള്ളാടി മണ്ണിടിച്ചിൽ: നിർമാണത്തിൽ വീഴ്ചയില്ലെന്നും കാരണം അതിതീവ്ര മഴയെന്നും കൊങ്കൺ റെയിൽവേ
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിന് പിന്നാലെ അപകടത്തിന്റെ കാരണം സംബന്ധിച്ച വിവാദങ്ങൾക്കിടെ വിശദീകരണവുമായി തുരങ്കപാത നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ രംഗത്ത്. അതിതീവ്ര മഴയാണ് അപകടത്തിന് കാരണമെന്നും നിർമാണ പ്രവർത്തനങ്ങളിൽ വീഴ്ചയില്ലെന്നുമാണ് കൊങ്കൺ റെയിൽവേയുടെ വിശദീകരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് 240 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രം തുരങ്ക നിർമാണ മേഖലയിൽ അല്ലെന്നും, നിർമാണം നടക്കുന്ന ഭാഗത്ത് നിന്ന് ഏകദേശം 240 മീറ്റർ അകലെയും തുരങ്കത്തിന് മുകളിൽ 110 മീറ്റർ ഉയരത്തിലുമാണ് വലിയ തോതിൽ മണ്ണും മരങ്ങളും ഇടിഞ്ഞുവീണതെന്നും അധികൃതർ വ്യക്തമാക്കി.
കാലവർഷം ആരംഭിച്ചതിനെ തുടർന്ന് ജൂൺ പകുതിയോടെ തുരങ്ക നിർമാണവും ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നുവെന്നും, അപകടസമയത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ലെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ചാണ് സുരക്ഷാ ഭിത്തികളും ചരിവുകളും നിർമിച്ചതെന്നും, നിർമാണപ്പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മണ്ണ് നിക്ഷേപിച്ചിരുന്ന പ്രദേശവും സുരക്ഷിത നിലയിലാണെന്നും അധികൃതർ അവകാശപ്പെടുന്നു. അതേസമയം, ദുരന്തത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങളിലും നിർമാണ രീതികളിലും വീഴ്ചയുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.





Leave a Reply