തൃശ്ശിലേരി സ്‌കൂൾ സ്റ്റേജ് പൊളിച്ചതിൽ വൻ അഴിമതി: അന്വേഷണം വൈകുന്നതിനെതിരെ റീന ജോർജ്
മാനന്തവാടി: തൃശ്ശിലേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റേജ് പൊളിച്ചുമാറ്റിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും, പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ യാതൊരു അന്വേഷണവും നടപടിയും ഉണ്ടായിട്ടില്ലെന്നും സാമൂഹ്യപ്രവർത്തക തൃശ്ശിലേരി റീന ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വയനാട് ജില്ലാ പഞ്ചായത്തിന്റെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ പി.ടി.എ.യിലെ ചിലരും ഏതാനും അധ്യാപകരും ചേർന്ന് സ്റ്റേജ് പൊളിച്ചുമാറ്റുകയായിരുന്നുവെന്ന് വിവരവകാശ രേഖകൾ വ്യക്തമാക്കുന്നു. സ്റ്റേജ് വിൽപന നടത്തി ലഭിക്കുന്ന തുക ക്രമപ്രകാരം ജില്ലാ പഞ്ചായത്തിലാണ് ഒടുക്കേണ്ടത് എന്നിരിക്കെ, ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ലഭിക്കേണ്ട സ്ഥാനത്ത് സർക്കാരിന് ലഭിക്കേണ്ട വൻ തുക തട്ടിയെടുക്കുകയാണ് ചെയ്തത്. സംഭവം വിവാദമായതോടെ തട്ടിപ്പ് നടത്തിയവർ സ്കൂളിന്റെ വികസന ഫണ്ടിലേക്ക് 40,000 രൂപ നിക്ഷേപിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഇത് പിൻവലിച്ചു. ഈ തുക ആരിൽ നിന്നാണ് കൈപ്പറ്റിയതെന്ന് വ്യക്തമാക്കുന്ന രേഖകളൊന്നും സ്കൂൾ ഓഫീസിൽ ഇല്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു. വിഷയത്തിൽ നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിജിലൻസ് അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന്, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് വീണ്ടും പരാതി നൽകിയതായി റീന ജോർജ് വ്യക്തമാക്കി.





Leave a Reply